ന്യൂഡൽഹി: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കിയതായി റിപ്പോർട്ട്. ഇതിനായി എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളുടെ കാലാവധി ക്രമീകരിക്കുന്നതിനെക്കുറിച്ചാണ് ആലോചന. ചില നിയമസഭകളുടെ കാലാവധി മൂന്ന് മുതൽ നാലുവർഷംവരെ വെട്ടിച്ചുരുക്കേണ്ടിവന്നേക്കും.
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലുകൾ നിലവിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലാണ്. സമിതിയുടെ കാലാവധി 2026ലെ പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ അവസാന ആഴ്ചവരെ നീട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒറ്റദിവസം നടത്തുകയല്ല, തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൗകര്യമനുസരിച്ച് വിവിധ ഘട്ടങ്ങളായി ഒരേസമയം നടത്തുകയാണ് ലക്ഷ്യമെന്ന് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ സംസ്ഥാന നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കുന്നത് ജനവിധിയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബിൽ പാസാക്കാൻ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.


