ചെന്നൈ: തമിഴ്നാട്ടിൽ ക്രമസമാധാന നില തകർന്നുവെന്നും സംസ്ഥാനത്ത് അടുത്തിടെയുണ്ടായ പല അക്രമ സംഭവങ്ങൾക്കും പിന്നിൽ മയക്കുമരുന്ന് മാഫിയയാണെന്നും ആരോപിച്ച് തമിഴ്നാട് നിയമസഭാ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ രംഗത്തെത്തി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് സർക്കാർ അധികാരത്തിൽ വന്ന് 100 ദിവസങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ രംഗത്തെത്തിയത്. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോയമ്പത്തൂരിൽ 19 വയസ്സുകാരനായ അമുതൻ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചും നിയമസഭയിൽ സ്റ്റാലിൻ സംസാരിച്ചു. ഇതൊരു സംഘർഷത്തിന്റെയോ പകയുടെയോ ഫലമായുണ്ടായതായി കാണാനാകില്ലെന്നും വ്യക്തമായ കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയതിനെ തുടർന്നാണ് അമുതൻ കൊല ചെയ്യപ്പെട്ടതെന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിന് നീതി ലഭിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.



