തിരുവനന്തപുരം : ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലായിരുന്നു ദേവന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ദേവൻ. എന്തുകൊണ്ടാണ് ബിജെപി വിട്ടതെന്നും ദേവൻ വിശദീകരിക്കുന്നുണ്ട്. ‘2004ലും 2006ലും തെരഞ്ഞെടുപ്പിൽ നിന്നു. രണ്ടും തോറ്റു. അങ്ങനെ പോയി പോയി അവസാനം 2021ൽ അമിത്ഷാ ജി ആയിട്ടുള്ള ഒരു മീറ്റിങ്ങിൽ എന്റെ രാഷ്ട്രീയ പാർട്ടി ഭാരതീയ ജനതാ പാർട്ടിയിൽ ലയിപ്പിച്ചു. സജീവമായിട്ട് ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു. 2024ൽ കേരളത്തിൽ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ജയത്തിന് എന്റെ ഒരു വലിയൊരു സംഭാവനയുണ്ട് എന്ന് അദ്ദേഹം തന്നെ സമ്മതിക്കും. അത്രയും വോട്ട് കിട്ടാനുള്ള ഒരു സാധ്യത എന്റെ പ്രവർത്തനങ്ങൾ ഉണ്ടായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും പദ്ധതികളും അടങ്ങുന്ന ഒരു രാഷ്ട്രീയമാണ്. ഈ അഞ്ചു വർഷം ബിജെപിയിൽ വർക്ക് ചെയ്തതിനു ശേഷം അത് എനിക്ക് സാധിച്ചില്ല. എന്റെ ലൈൻ വേറെയാണെന്ന് എനിക്ക് തോന്നി. ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഒരു നാലഞ്ചു മാസങ്ങൾക്ക് മുമ്പ് ചില തീരുമാനങ്ങൾ എടുത്തു. ഇന്നലെ ആത്മപരിശോധന നടത്തി. ഈ വേദി തന്നെ ആ പ്രഖ്യാപനത്തിന് വേണമെന്ന് തീരുമാനിച്ചത് ഇവിടെ ഇരുന്ന ശേഷമാണ്. ഇതാണ് ആ വേദി. അമ്മയുടെ സാന്നിധ്യത്തിൽ, ഇവിടെ ഇരിക്കുന്ന മഹനീയ വ്യക്തികളുടെ സാന്നിധ്യത്തിൽ ഞാൻ ഭാരതീയ ജനതാ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കുകയാണ്. രാജിക്കത്ത് ഞാൻ എഴുതി വെച്ചിരിക്കുന്നു. ജയ്ഹിന്ദ്, ജയ് ഗുരുദേവ് എന്നാണ് ദേവൻ പറഞ്ഞത്.



