തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി ആരംഭിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് പി.കെ ശ്രീമതി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. തന്നെ അവഹേളിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ശ്രീമതി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്തകള്‍ സാമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്.
വാര്‍ത്തകളുടെ ലിങ്കുകള്‍ ആടക്കമുള്ള ഉള്ളടക്കം ചോദ്യം ചെയ്താണ് പരാതി നൽകിയിരിക്കുന്നത്. ഭര്‍ത്താവ് മരിച്ചിട്ട് 10 മാസം പോലും തികയാത്തപ്പോഴാണ് അവഹേളനമെന്നും പി. കെ ശ്രീമതി പറഞ്ഞു. ജനം ടിവി, കര്‍മ്മ ന്യൂസ്, സുദിനം പത്രം, ഭാരത് ലൈവ് തുടങ്ങിയവർക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പി കെ ശ്രീമതിയുടെ പരാതി ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം മുന്‍ എംഎല്‍എ പി. ആര്‍ കൃഷ്ണന്റെ ഭാര്യ എന്ന നിലയില്‍ പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. പി. ആര്‍ കൃഷ്ണന്റെ ഭാര്യയുടെ പേര് നിയമസഭാ രേഖകളില്‍ പി. കെ ശ്രീമതി എന്നാണ്. പെന്‍ഷന്‍ വാങ്ങുന്നത് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതിയാണ്. പി. കെ ശ്രീമതി ടീച്ചറുടെയും പി ആര്‍ കൃഷ്ണന്റെ ഭാര്യ പി.കെ ശ്രീമതിയുടെയും വെവ്വേറെ ബാങ്ക് അക്കൗണ്ടുകളാണെന്നും നിയമസഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മുന്‍ മന്ത്രി എന്ന നിലയില്‍ പി. കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചു. പെന്‍ഷന്‍ വാങ്ങുന്നത് തന്റെ മാതാവ് പി. കെ ശ്രീമതിയാണെന്ന് വ്യക്തമാക്കി മുന്‍ എംഎല്‍എ പി. കെ കൃഷ്ണന്റെ മകന്‍ അജിത്തും രംഗത്ത് വന്നിരുന്നു.
