പൊതിച്ചോർ വിവാദം:’ആഹാരത്തിന് രാഷ്ട്രീയമില്ല, രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് എതിരല്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: പൊതിച്ചോർ വിവാദത്തില്‍ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും കെ മുരളീധരൻ വിശദീകരിക്കുന്നു. ആലപ്പുഴയിൽ സ്ഥലം കയ്യെറി സംഘടനകൾ ഭക്ഷണം കൊടുക്കുന്നു എന്നാണ് മന്ത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. ആഹാരത്തിന് രാഷ്ട്രീയം ഇല്ലെന്നും മലക്കം മറിച്ചിൽ. മന്ത്രിയുടെ പരാമർശം വിവാദമായതോടെയാണ് തിരുത്തൽ.

ആരോഗ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് :

ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്‌ഥലം കൈയേറി.

ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറിയതിനാണ് എതിർപ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയു‌ടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ മേഖലയിൽ സർക്കാർ ഇടപെടൽ നടത്തുന്നത്. ആശുപത്രിയിൽ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *