തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പരിശീലകർക്ക് ശമ്പളം ഉടൻ ലഭ്യമാക്കുമെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. വിഷയം പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അഞ്ച് മാസമായി ശമ്പളം ഇല്ലാതെയാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലെ പരിശീലകരും താൽക്കാലിക ജീവനക്കാരും ജോലി ചെയ്യുന്നത്.
പ്ലാൻ ഫണ്ടിൽ നിന്ന് ശമ്പളം ലഭിക്കുന്ന 54 പരിശീലകരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. കൂടാതെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹോസ്റ്റലുകളുടെ പ്രവർത്തനവും അവതാളത്തിലാണ്. അതേസമയം തന്നെ സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പരിശീലകർക്ക് 28000 രൂപയാണ് ശമ്പളം. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് നിയമനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
