തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന് വൻ വെല്ലുവിളിയാകുന്നു. എംഎൽഎമാരിലെ ഭൂരിപക്ഷത്തിനൊപ്പം പാർട്ടിക്കകത്തെ പൊതു വികാരവും ഹൈക്കമാൻഡ് ചർച്ച ചെയ്യും. സംഘടന ജനറൽസെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയക്കണോയെന്നതിൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയെടുക്കും. ഖർഗെയുടെ അധ്യക്ഷതയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന യോഗം നിരീക്ഷകരെ നിശ്ചയിച്ച് കേരളത്തിലേക്കയക്കും. മുഖ്യമന്ത്രിയാരെന്ന് ഉടൻ തീരുമാനിക്കുമെന്ന് എഐസിസി ജനറൽസെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ നിർണ്ണായക ചർച്ചകളിലേക്കാണ് ഹൈക്കമാൻഡ് കടക്കുന്നത്. മുഖ്യമന്ത്രിയാകാൻ മൂന്നു നേതാക്കൾക്കിടയിലെ മത്സരം ശക്തമായി തുടരവെ പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ദൗത്യമാണ് ഹൈക്കമാൻഡിനെ കാത്തിരിക്കുന്നത്. സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് എംഎൽഎമാർക്കൊപ്പം കേന്ദ്ര നേതാക്കളുടെയും പിന്തുണയുണ്ട്. എന്നാൽ, വിഡി സതീശനെ മുസ്ലിം ലീഗ് അടക്കം പിന്തുണയ്ക്കുകയും രമേശ് ചെന്നിത്തല തൻറെ സീനിയോറിറ്റി ഉയർത്തികാട്ടുകയും ചെയ്യുന്നതിനാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി തീരുമാനം. തർക്കം തെരുവിലേക്ക് നീങ്ങി രംഗം വഷളാകുമോ എന്ന ആശങ്കയും പാർട്ടി നേതാക്കൾക്കുണ്ട്.
