രജൗരി: ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ പൂഞ്ചിലും രജൗരിയിലും കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണം 11 ആയി. ശനിയാഴ്ച രാത്രിയുണ്ടായ മണിക്കൂറുകൾനീണ്ട കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. മേഖലയിൽ നിരവധി പേരെ കാണാതായിട്ടുണ്ട്.
പോലീസ്, സൈന്യം, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പ്രളയബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധികൃതരുമായി സംസാരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
മേഖലയിൽ വൻതോതിലുള്ള നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. രജൗരിയിലെ പുതിയ ബസ് സ്റ്റാൻഡ് തകരുകയും വാഹനങ്ങൾ പ്രളയത്തിൽ ഒലിച്ചുപോവുകയും ചെയ്തു. കനത്ത മഴയെത്തുടർന്ന് അമർനാഥ് യാത്രയും വൈഷ്ണോ ദേവി തീർഥാടനവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.ചെനാബ് നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നതിനെത്തുടർന്ന് റിയാസി ജില്ലയിലെ സലാൽ ഡാമിന്റെ എല്ലാ ഗേറ്റുകളും തുറന്നു. നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ജമ്മു കശ്മീരിൽ ജൂലൈ 23 വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിവിധയിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
