ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ മഴക്കെടുതി രൂക്ഷം. ശക്തമായ മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. അല്‍മോറയില്‍ ജില്ലയിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ രണ്ട് പേര്‍ നേപ്പാള്‍ സ്വദേശികളാണ്. ഹിമാചല്‍ പ്രദേശിലും ശക്തമായ മഴ തുടരുകയാണ്. ഇവിടെ നഹാനില്‍ നദിയില്‍ കുടുങ്ങിയ രണ്ട് പേരെ ഹെലികോപ്റ്ററില്‍ രക്ഷപെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ രാത്രി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. അസമിലും ഉത്തരാഖണ്ഡിലുമായി കുറഞ്ഞത് 11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും നദികള്‍ കരകവിഞ്ഞിരുന്നു. റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ചില പ്രദേശങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. അതേസമയം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ പ്രളയ സാധ്യത മുന്‍നിര്‍ത്തി സ്‌കൂളുകള്‍ അടച്ചിട്ടു.
ഉത്തരാഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഗുവാഹത്തിയിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം നദികളിലെ ജലനിരപ്പ് ഉയരുന്നതും പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയും കാരണം ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശും അതീവ ജാഗ്രതയിലാണ്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നിരവധി സംസ്ഥാനങ്ങള്‍ക്ക് പുതിയ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
/



