മക്ക: ‘മക്കയിൽ പോകണം, കഅ്ബ കാണണം’ നവ്വാറിന്‍റെ ആറ് വർഷത്തെ സ്വപ്നമായിരുന്നു ഇത്. കഴിഞ്ഞ ദിവസം ആ സ്വപ്നം യാഥാർഥ്യമായി. ആറ് വർഷമായി ലഭിച്ച നാണയത്തുട്ടുകളും സമ്മാനത്തുകകളും കൂട്ടിവെച്ചാണ് ഈ കൗമാരക്കാരൻ കഅ്ബയുടെ ചാരത്തേക്ക് എത്തിയത്. മിഠായികളും പലഹാരങ്ങളും എല്ലാം വാങ്ങുന്നത് ഒഴിവാക്കിയാണ് പണം കൂട്ടിവെച്ചത്. ആറ് വർഷത്തിനിടെ ഒരു ലക്ഷത്തോളം രൂപയാണ് നവ്വാർ സമാഹരിച്ചത്. ഉംറ തീർഥാടന ചെലവിനുള്ള തുകയായതോടെ ഒറ്റക്കാണ് ഈ കൗമാരക്കാരൻ ഉംറ തീർഥാടനത്തിന് മക്കയിലേക്ക് എത്തിയത്. മക്കയിലെത്തിയതോടെ നവ്വാർ എല്ലാവർക്കും പ്രിയങ്കരനായി മാറി.
കണ്ണൂർ ആദികടലായി സ്വദേശി റിട്ട. അധ്യാപകൻ മുഹമ്മദ് സാഹിറിന്‍റെയും ഫാത്തിമയുടെയും മകനായ നവ്വാർ കണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൈയിൽ കിട്ടുന്ന നാണയങ്ങളും സമ്മാനങ്ങളും കൂട്ടിവെച്ച് തുടങ്ങിയത്. ഉമ്മയാണ് ഏതെങ്കിലും ഒരു ലക്ഷ്യത്തിനായി കൂട്ടിവെക്കാൻ പറഞ്ഞത്. ഇതോടെ നവ്വാറിന്‍റെ സ്വപ്നം മക്കയിൽ പോകലും കഅ്ബ കാണലുമായി. കൈയിൽ കിട്ടുന്ന ചെറിയ തുകകൾ എല്ലാം കൂട്ടിവെക്കുകയായിരുന്നു.



