കോട്ടയം: പിണറായി വിജയനും ഇ.പി ജയരാജനും വെവ്വേറെ നിയമമാണോയെന്ന് എം. വി ഗോവിന്ദൻ വിശദീകരിക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ബന്ധു നിയമനത്തിന്റെ പേരിൽ ജയരാജൻ നടപടി നേരിട്ടു. സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സിപിഐഎം നേതാക്കളുടെ ബന്ധുക്കൾ ഇടപെടരുതെന്നാണ് ഇ. പി ജയരാജൻ വിഷയത്തിൽ പിണറായി വിജയൻ പറഞ്ഞത്. പിണറായി വിജയൻ്റെ മകൾ സർക്കാർ പങ്കാളിത്തമുള്ള സ്ഥാപനത്തിൽ ഇടപാട് നടത്തി. സിപിഐഎമ്മിൽ രണ്ടു നിയമമാണോ എന്ന് എം വി ഗോവിന്ദൻ വിശദീകരിക്കണം എന്നായിരുന്നു ഷോൺ ജോർജിൻ്റെ ആവശ്യം. ഇഡി നടപടിയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഐഎം വിശദീകരണ യോഗം സംഘടിപ്പിക്കുന്ന പശ്ചത്തലത്തിലാണ് ഷോൺ ജോർജിൻ്റെ പ്രതികരണം.
‘തന്റെ മകൾ ആയതുകൊണ്ടാണ് ഇ ഡി നടപടി എന്നാണ് പിണറായി വിജയൻ പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് ഇ ഡി യുടെ നടപടി. പിണറായി വിജയൻ്റെ മകളായതുകൊണ്ടാണ് മാസപ്പടി കൈപ്പറ്റിയത്. കേസിൽ പ്രതി പിണറായി വിജയനാണെന്നും പിണറായി വിജയനിലേക്കും വൈകാതെ ഇ ഡി എത്തു’മെന്നും ഷോൺ ജോർജ് പറഞ്ഞു. സിഎംആറിൽ നിന്നും പണം കൈപ്പറ്റിയ എല്ലാവരിലേക്കും അന്വേഷണം എത്തുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി. ഡിജിറ്റലായി പണം കൈപ്പറ്റിയവരിലേക്കാണ് അന്വേഷണം ആദ്യം എത്തുന്നത്. ഡയറിയിൽ പേരുള്ളവർക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.
ലീഗ് നേതാക്കളുടെ വീട്ടിൽ പരിശോധന നടത്തിയാൽ ഹവാലാപ്പണം കിട്ടുമെന്ന കെ ടി ജലീലിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും ഷോൺ ജോർജ് പ്രതികരിച്ചു. ‘കെ ടി ജലീലിന്റെ വെളിപ്പെടുത്തൽ ഗുരുതരമുള്ള കാര്യം. കെ ടി ജലീലിന്റെ വെളിപ്പെടുത്തലിൽ പറയുന്ന കാര്യങ്ങൾ അന്വേഷിക്കണം എന്നതാണ് ബിജെപി നിലപാട്. കെ ടി ജലീൽ വിവരങ്ങൾ അന്വേഷണ സംഘങ്ങൾക്ക് കൈമാറണം. വിവരങ്ങൾ അറിഞ്ഞിട്ടും മറച്ചുവെക്കുന്നത് നിയമലംഘനം. അങ്ങനെയെങ്കിൽ കെ ടി ജലീൽ ഇപ്പോൾ ചെയ്യുന്നതും തെറ്റാണ്. ഇ ഡി അടക്കമുള്ള ഏജൻസികൾക്ക് കെ ടി ജലീൽ വിവരം കൈമാറാൻ തയ്യാറാകണ’മെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
‘രാജ്യ സുരക്ഷയ്ക്കും, സമ്പദ്ഘടനയ്ക്കും ഭീഷണിയായ കേരളത്തിൽ സമാന്തര സമ്പത്ത്ഘടനയ്ക്ക് മുസ്‌ലിം ലീഗ് നേതൃത്വം നൽകുകയാണ് എന്നാണ് ജലീലിൻ്റെ വാക്കുകളിൽ മനസ്സിലാക്കാൻ കഴിയുന്നത്. ജലീൽ നിന്നും കൂടുതൽ വിവരങ്ങൾ തേടി അന്വേഷണം നടത്തണമെന്നാണ് ബിജെപി ആവശ്യം. രാജ്യ സുരക്ഷയ്ക്കും സമ്പദ്ഘടനയ്ക്കും ഭീഷണിയായ ഹവാല ഇടപാടുകൾ മുസ്‌ലിം ലീഗ് എംഎൽഎമാർ നടത്തുന്നുണ്ടെന്ന് ജലീൽ പറഞ്ഞു. ആരൊക്കെ എന്ന് അദ്ദേഹത്തിന് അറിയാം എന്നാണ് പറഞ്ഞത്. ഈ വിഷയം അന്വേഷണം ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തും. ജലീൽ നിന്നും കൂടുതൽ വിവരങ്ങൾ തേടി അന്വേഷണം നടത്തണമെന്നാണ് ബിജെപി ആവശ്യ’മെന്നും ഷോൺ ജോർജ് വ്യക്തമാക്കി.



