തോപ്പുംപടി: അറബിക്കടലിലും കേരളത്തിന്റെ കായലിലും മീൻ കുറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മീൻ ഉത്പാദിപ്പിക്കുന്ന കാലമാണിത്. സംസ്ഥാനത്തെ മത്സ്യ ഉത്പാദനത്തിന്റെ 40 ശതമാനവും നടക്കുന്നത് ജൂലായിൽ തുടങ്ങി സെപ്റ്റംബർ വരെയുള്ള കാലത്താണ്. ഈ സമയത്താണ് ഉപരിതല മത്സ്യങ്ങളായ ചാള, അയല, വറ്റ എന്നിവ കൂടുതലായി ലഭിക്കുന്നത്. പക്ഷേ, ഈ മത്സ്യങ്ങളുടെ ഉത്പാദനത്തിൽ വലിയ കുറവാണ് കാണുന്നത്. ആലപ്പുഴ, കോഴിക്കോട് പ്രദേശങ്ങളൊഴിച്ചാൽ മറ്റൊരിടത്തും കാര്യമായി മീൻ ലഭിച്ചിട്ടില്ല. ട്രോളിങ് നിരോധനം കഴിഞ്ഞ് വലിയ പ്രതീക്ഷകളോടെ ബോട്ടുകളുമായി കടലിൽ ഇറങ്ങിയവർക്കും നിരാശയാണ്.
ചാള, അയല തുടങ്ങിയ മത്സ്യങ്ങളുടെ ഉത്പാദനം കുറഞ്ഞത് മത്സ്യമേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്. കായലിലും മത്സ്യങ്ങൾ കുറഞ്ഞതായി തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. കൊച്ചിയിൽ ഒരു കിലോഗ്രാം ചാളയ്ക്ക് 360 രൂപ വരെയായി വില ഉയർന്നു. തീരത്തോട് ചേർന്നുള്ള മേഖലയിലാണ് ഈ വില. മറ്റ് സ്ഥലങ്ങളിൽ ചില്ലറ വില ഇതിലുമേറെയാണ്. പഴയതുപോലെ നല്ല വലുപ്പമുള്ള ചാളയും അയലയും കിട്ടാനില്ല. വലുപ്പം കുറഞ്ഞ അയലയ്ക്കും വില കൂടുതലാണ്. കിലോഗ്രാമിന് 300 മുതൽ 400 രൂപ വരെയാണ് അയലയുടെ വില. നത്തോലിയുടെ വില കിലോയ്ക്ക് 200 രൂപ വരെയായി. ചെമ്മീന്റെ വിലയും ഉയരുന്നുണ്ട്.
കടലിൽ നിന്ന് ചെമ്മീൻ ഇക്കുറി കാര്യമായി കിട്ടിയിട്ടില്ല. വരവ് കുറഞ്ഞതിനാൽ നാരൻ ചെമ്മീൻ വില കിലോയ്ക്ക് 500 രൂപയായി. ചെറിയ ചെമ്മീന് പോലും കിലോയ്ക്ക് 150-200 രൂപയായി. കായൽ മീനുകളായ കണമ്പ്, കരിമീൻ, ചെമ്പല്ലി എന്നിവയ്ക്ക് കിലോയ്ക്ക് 600 മുതൽ 800 രൂപ വരെയാണ് വില. കടൽമീനുകളായ ആവോലി കിലോയ്ക്ക് 1000 രൂപയായി. നെയ്‌മീൻ വില 1200 മുതൽ 1400 രൂപ വരെയായി. നേരത്തേ കുറഞ്ഞ വിലയ്ക്ക് കിട്ടുമായിരുന്ന തിലോപ്പിയയുടെ വിലയിലും 50 ശതമാനത്തിലേറെ വർധനയുണ്ടായി.



