‘പ്രധാനമന്ത്രിക്കെതിരെ കർശന നടപടി വേണം’; അവകാശലംഘന നോട്ടീസ് നൽകി കെ. സി വേണുഗോപാൽ

ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന് പിന്നാലെ മോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി കെ. സി വേണുഗോപാൽ. സ്പീക്കർക്ക് കത്തും നൽകി. രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി എംപിമാരെ അപമാനിച്ചെന്നാണ് പരാതി. പ്രതിപക്ഷം വോട്ട് ചെയ്തത് സ്ത്രീ സംവരണം തടയാനെന്ന‌ പ്രസ്താവന അസത്യമാണെന്നും കെ. സി വേണുഗോപാൽ നോട്ടീസിൽ പറയുന്നു.

കോൺഗ്രസ് എന്ന് 50 തവണയാണ് മോദി പറഞ്ഞത്. ഇത് ലജ്ജാകരവും പക്ഷപാതപരവുമായിരുന്നുവെന്നും കെ. സി വേണുഗോപാൽ വ്യക്തമാക്കി. പാർലമെന്റിലെ നടപടിക്രമങ്ങളെ കുറിച്ചാണ് മോദി പുറത്ത് സംസാരിച്ചത്. വോട്ടിംഗ് രീതിയെ കുറിച്ച് സംസാരിച്ചു. ഇത്‌ എംപിമാരുടെ അവകാശം ലംഘിക്കുന്നതാണ്. പ്രധാനമന്ത്രിമാരുടെ പ്രസംഗം ദേശീയ ഐക്യം ലക്ഷ്യമിട്ടാകണമെന്നും കെ. സി വേണുഗോപാൽ പറയുന്നു. അതിനാലാണ് അവകാശ ലംഘന നോട്ടീസ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയം പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും കെ. സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഡി എം കെ / കോൺഗ്രസ് സഖ്യത്തിന് ചരിത്രമുണ്ട്. അത് ദൃഢമായ ബന്ധത്തിൻ്റെതാണ്. ഇരു പാർട്ടികൾക്കും വ്യത്യസ്ത അഭിപ്രായമുണ്ട്. ഒരു പ്രശ്നം വരുമ്പോൾ ഞങ്ങൾ ഒരുമിച്ച് നിൽക്കും. മണ്ഡല പുനർനിർണയത്തിൽ അത് ജനങ്ങൾ കണ്ടതാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *