റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സുരക്ഷാ സേന പരിശോധന ശക്തമാക്കി. രാജ്യത്തിെൻറ വിവിധ മേഖലകളിൽ ആഗസ്റ്റ് 13 മുതൽ 19 വരെയുള്ള കാലയളവിൽ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനകളിൽ 14,260-ഓളം നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.
പിടിയിലായവരിൽ 6,900 പേർ ഇഖാമ (താമസരേഖ) നിയമലംഘകരും, 3,982 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, 3,378 പേർ തൊഴിൽ നിയമങ്ങൾ പാലിക്കാത്തവരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,524 പേരെയാണ് സുരക്ഷാസേന പിടികൂടിയത്. ഇവരിൽ 63 ശതമാനം പേർ ഇത്യോപ്യൻ പൗരന്മാരും 36 ശതമാനം പേർ യമൻ പൗരന്മാരുമാണ്.
അതിർത്തി വഴി സൗദിയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച 38 പേരും സുരക്ഷാ വിഭാഗത്തിെൻറ പിടിയിലായി. കൂടാതെ, നിയമലംഘകർക്ക് അനധികൃതമായി താമസസൗകര്യം ഒരുക്കുക, ഗതാഗതസൗകര്യം നൽകുക, ജോലിക്ക് നിർത്തുക, വിവരങ്ങൾ മറച്ചുവെക്കുക തുടങ്ങിയ കുറ്റങ്ങളിൽ ഏർപ്പെട്ട 42 പേരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.



