ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ രണ്ട് മാസമായി സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ‘വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വിഷയങ്ങളൊന്നും സർക്കാർ ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി സർക്കാർ നയങ്ങൾക്കെതിരെ വിദ്യാർത്ഥികൾ രാജ്യമെമ്പാടും തെരുവിലാണ്. വിദ്യാർത്ഥികളെ ക്രിമിനലുകളെപ്പോലെ പരിഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർക്കെതിരെയും മോശം ഭാഷ ഉപയോഗിക്കുന്നത് അപലപനീയമാണ്. പക്ഷേ, അതിന്റെ പേരിൽ വിദ്യാർത്ഥികളെ ക്രിമിനലുകളായി കാണുകയാണ്, സന്ദീപ് ദീക്ഷിത് എഎൻഐയോട് പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച സൻസദ് ചലോ മാർച്ചിനിടെ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ യുവതിക്കെതിരെ നോയിഡ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദീക്ഷിതിൻ്റെ പ്രതികരണം.
നേരത്തെ, സിജെപി മുഖ്യ വക്താവ് സൗരവ് ദാസും ഈ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ അദ്ദേഹം വിമർശിച്ചു. പോലീസിനെയും നിയമസംവിധാനങ്ങളെയും ഉപയോഗിച്ച് ആളുകളെ ലക്ഷ്യം വെക്കുന്നതും ഉപദ്രവിക്കുന്നതും ശരിയല്ലെന്ന് സൗരവ് ദാസ് പറഞ്ഞു.
