മുംബൈ: ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചതിന് തൊട്ടുപിന്നാലെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരണവുമായി മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ലോകകപ്പ് വിജയത്തിന് ശേഷം അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെയാണ് സെലക്ടർമാർ നായകനായി ചുമതലപ്പെടുത്തിയത്. ടീമിൽ നിന്നുപോലും തഴയപ്പെട്ട സംഭവത്തിൽ നേരിട്ട കടുത്ത നിരാശയും മാനസിക സംഘർഷങ്ങളും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ‘സ്കൈ’ തുറന്നുപറഞ്ഞത്.
തന്റെ പേര് ടീമിൽ ഇല്ലെന്ന വാർത്ത കണ്ടപ്പോൾ ആദ്യം പുഞ്ചിരിക്കുകയാണ് ചെയ്തതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. എന്റെ കരിയറിൽ സമ്മർദ്ദഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴൊക്കെ ചിരിയോടെ തന്നെയാണ് ഞാൻ നേരിട്ടിട്ടുള്ളത്. 2026-ന് ശേഷമുള്ള അടുത്ത രണ്ട് വർഷത്തേക്ക് ഈ ടീമിനെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതിയത്. മുന്നിൽ ഒളിംപിക്സും അടുത്ത ടി20 ലോകകപ്പും ഉണ്ടായിരുന്നു. എന്നാൽ നമ്മൾ ചിന്തിക്കുന്നതും മറ്റുള്ളവർ ചിന്തിക്കുന്നതും രണ്ടാണ്. ടീമിന്റെ ഭാവിക്കായി സെലക്ടർമാർ എടുത്ത തീരുമാനത്തെ ഞാൻ പൂർണ്ണമായി ബഹുമാനിക്കുന്നു- സൂര്യകുമാർ വ്യക്തമാക്കി.



