സായുധസേനയ്ക്ക് കരുത്തുപകരാൻ ഒരുലക്ഷം കോടിയുടെ ഇടപാടുകൾക്ക്‌ അംഗീകാരം നൽകാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയുടെ സായുധ സേനയ്ക്ക് കൂടുതൽ കരുത്തുപകരാൻ ഒരു ലക്ഷം കോടിയിലധികം രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക്‌ അംഗീകാരം നൽകാനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉണ്ടാകും.

സൈന്യത്തിന്റെ നവീകരണത്തിനായി സമർപ്പിക്കപ്പെട്ട നിർദേശങ്ങൾ യോഗത്തിൽ ചർച്ചയാകും. പ്രതിരോധ സംഭരണ പ്രക്രിയയിലെ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ഘട്ടമാണിത്. അതിർത്തികളിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി കരസേനയുടെ ശേഷി വർധിപ്പിക്കുന്നതിനാണ് പദ്ധതി മുൻഗണന നൽകുക. വ്യോമ പ്രതിരോധം, ആയുധങ്ങളുടെ ദീർഘദൂര കൃത്യത, ദ്രുത വിന്യാസ ശേഷി എന്നിവ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ ചർച്ചയാകും.

ഇന്ത്യയിൽ നിർമിച്ച കെ-9 വജ്ര സെൽഫ് പ്രൊപ്പൽഡ് ആർട്ടിലറി ഗണ്ണുകളുടെ അധിക സംഭരണം യോഗത്തിൽ പ്രധാന വിഷയമാകും. 155 എംഎം ട്രാക്ക്ഡ് ഹോവിറ്റ്സറുകളായ ഇവ ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലയിലെ മരുഭൂമികളിലും അനുയോജ്യമാണെന്ന് ഇതിനോടകം തെളിയിച്ചിട്ടുള്ളവയാണ്.ആധുനിക യുദ്ധമുറകളിൽ നിർണായകമായ കാമികാസെ ഡ്രോണുകൾ വാങ്ങാനുള്ള നിർദേശം കൗൺസിൽ പരിശോധിക്കും. നിശ്ചിത സമയംകൊണ്ട് ശത്രുക്കളുടെ താവളം കൃത്യതയോടെ കണ്ടെത്തി തകർക്കാൻ കഴിവുള്ള ലോയിറ്ററിങ് മ്യൂണിഷനുകളാണ് ഇവ. കുറഞ്ഞ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും ഡ്രോണുകളെയും നേരിടാൻ ശേഷിയുള്ള വെർബ മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റങ്ങൾ (MANPADS) വാങ്ങാനും പദ്ധതിയുണ്ട്.

ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും സുരക്ഷ വർധിപ്പിക്കുന്നതിനായി ആക്റ്റീവ് പ്രൊട്ടക്ഷൻ സിസ്റ്റം (APS) ഘടിപ്പിക്കാനുള്ള നിർദേശവും യോഗം പരിശോധിക്കും. സെൻസറുകൾ ഉപയോഗിച്ച് ശത്രുക്കളുടെ മിസൈലുകളെയും റോക്കറ്റ് ആക്രമണങ്ങളെയും മുൻകൂട്ടി കണ്ടെത്തി നശിപ്പിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. പദ്ധതികൾക്ക് അംഗീകാരം ലഭിച്ചാൽ, പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ ശേഷി വർധിപ്പിക്കാനും ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാനും സേനയെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *