ഡൽഹി : ദിമാഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്. ചോദ്യം ചോദിക്കുന്ന തലമുറയെ ഇങ്ങനെ ചിത്രീകരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും നാണംകെട്ട പ്രവർത്തിയെന്ന് സൗരവ് ദാസ് പറഞ്ഞു. രാജ്യത്തെ 1ലക്ഷം സ്കൂളുകൾ അടച്ചതും, തൊഴിലില്ലായ്മയും, വിദ്യാഭ്യാസത്തിന് ബജറ്റിൽ വകയിരുത്തിയത് കുറച്ചതും ഒന്നും മോദി കണ്ടില്ല. കോളേജിലെ സൗകര്യങ്ങളുടെ പ്രശ്നങ്ങളും, അധ്യാപകർക്ക് അവധി നിഷേധിക്കുന്നതും, വിദ്യാർത്ഥികൾ അനുഭവിക്കുന്ന സമ്മർദ്ദവും എല്ലാം മോദിക്ക് പറയാമായിരുന്നു. പകരം മോദി ഒരു തലമുറയെ രാഷ്ട്രീയലക്ഷ്യത്തോടെ മോശക്കാരാക്കുകയാണ്. പ്രധാനമന്ത്രി യുവാക്കൾക്ക് പ്രതീക്ഷ നൽകണം, ഇത്തരം ചാപ്പയടിയല്ലെന്നും സിജെപി പറഞ്ഞു.
കേന്ദ്രമന്ത്രിസഭാ പുനസംഘടന വൈകുന്നത് മന്ത്രിസഭയ്ക്കകത്തെ കലാപം കാരണമെന്നും സിജെപി വിമർശിച്ചു. 7 മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടും രാജിവച്ചില്ല. മറ്റു പാർട്ടികളിൽനിന്നും വന്നവർക്ക് വേണ്ടി രാജിവയ്ക്കാൻ പലരും തയ്യാറല്ല. പല മുതിർന്ന നേതാക്കളും അസംതൃപ്തിയിലാണെന്നും, പലർക്കും കേന്ദ്ര ഏജൻസികളുടെ ഭീഷണി കാരണം പാർട്ടി വിടാൻ പോലുമാകാത്ത അവസ്ഥയാണ്. എന്നിട്ടും ചിലർ ജന്തർ മന്തർ സമരം കൊണ്ട് എന്ത് നേടിയെന്ന് ചോദിക്കുകയാണെന്നും സൗരവ് ദാസ് പറഞ്ഞു.



