തിരുവനന്തപുരം: സർവ്വകലാശാലകളുടെ മതേതര മൂല്യങ്ങൾ സംഘപരിവാറിന് അടിയറവെച്ച് യു.ഡി.എഫ് സർക്കാർ അവരുടെ ‘ബി ടീമായി’ പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സർക്കാർ രാജ്യത്തെ സർവ്വകലാശാലകളെ കാവിവത്കരിക്കാൻ ഗവർണർമാരെയാണ് ആയുധമാക്കുന്നത്. മുൻ ഗവർണർ ഇതിനായി കാട്ടിക്കൂട്ടിയ കോലാഹലങ്ങൾ കേരളം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർവ്വകലാശാല സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ആർ.എസ്.എസിന്റെ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനെതിരെ എൽ.ഡി.എഫ് ശക്തമായ നിലപാടെടുത്തപ്പോൾ, നിലവിലെ യു.ഡി.എഫ് സർക്കാർ വിഷയത്തിൽ അഴകൊഴമ്പൻ സമീപനമാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണറുമായി നേർക്കുനേർ പോരാട്ടം നടത്തിയ പാരമ്പര്യമാണ് എൽ.ഡി.എഫ് സർക്കാരിന്റേതെങ്കിൽ, യു.ഡി.എഫ് ഗവർണർമാർക്കും സംഘപരിവാർ അജണ്ടകൾക്കും അനുകൂലമായ നിലപാടാണ് ഓരോ ഘട്ടത്തിലും സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിലൂടെ യു.ഡി.എഫ് തങ്ങളുടെ വിധേയത്വം വീണ്ടും തെളിയിച്ചിരിക്കുകയാണ് എന്നും അദ്ദേഹം വിമർശിച്ചു.
‘സർവ്വകലാശാലകളുടെ മതേതര മൂല്യങ്ങൾ യു.ഡി.എഫ് സർക്കാർ സംഘപരിവാറിന് അടിയറവെച്ചു’; പിണറായി വിജയൻ
