കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ടോൾ ബൂത്തിന് സമീപം 3 കോടി രൂപയുടെ എംഡിഎംഎ യുമായി രണ്ട് പേർ എക്‌സൈസിന്റെ പിടിയിൽ. കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഫീഖ്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് പിടിയിലായത്. 3 കിലോ 300 ഗ്രാമോളം എംഡിഎംഎ ക്രിസ്റ്റൽ രൂപത്തിലുള്ളതും എംഡിഎംഎ പൈൽസ് 56 ഗ്രാമും പിടികൂടി. രണ്ടുപേരെയും അവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യസ്ഥാനിൽ നിന്നും ലഹരി എത്തിച്ചതായാണ് പ്രതികളുടെ മൊഴി. ഇതിനായി മംഗലാപുരത്തേക്ക് വിളിച്ചു വരുത്തി എന്നാണ് ഗഫാത്തിമ നസ്രീൻ പറഞ്ഞത്.
പിടിയിലായ ഷഫീഖ് ഇവിടെനിന്നും രാജ്യസ്ഥാനിലേക്ക് കാറോടിച്ചു പോവുകയും കാറിലെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്തികൊണ്ടുവരികയുമായിരുന്നു. മംഗലാപുരത്തുനിന്നാണ് ഫാത്തിമ കാറിൽ കയറിയത്. പെൺകുട്ടിക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 20 വയസ്സുള്ള ഫാത്തിമ നസ്രീൻ പ്ലസ് ടു കഴിഞ്ഞ ആളാണ്. നേരത്തെ വിവരം അറിഞ്ഞതിനെത്തുടർന്ന് മംഗലാപുരം മുതൽ വാഹനം എക്‌സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പന്തിരാകാവ് ചെക്ക് പോസ്റ്റിൽ എത്തിയപ്പോഴാണ് വാഹനം പിടിക്കൂടിയത്. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.
