ദുബായ്: ദുബായുടെ പൊതുഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് തുടക്കമാകുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന 42 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ‘ഗോൾഡ് ലൈൻ’ പദ്ധതി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. 3400 കോടി ദിർഹം ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭൂഗർഭ പാതയിലൂടെയാവും സർവീസ്.
ഗോൾഡ് ലൈൻ മെട്രോ പൂർണ്ണമായും ഭൂമിക്കടിയിലൂടെയാണ് സഞ്ചരിക്കുന്നത്. 40 മീറ്റർ വരെ ആഴത്തിലായിരിക്കും ഇതിന്‍റെ തുരങ്കങ്ങൾ നിർമ്മിക്കുക. അൽ ഗുബൈബയിൽ തുടങ്ങി മിന റാഷിദ്, സിറ്റി വാക്ക്, ബിസിനസ് ബേ, മുഹമ്മദ് ബിൻ റാഷിദ് സിറ്റി, നാദ് അൽ ഷെബ, ജെവിസി വഴി ജുമൈറ ഗോൾഫ് എസ്റ്റേറ്റ് വരെയാണ് ഈ പാത നീളുന്നത്.
നിലവിലെ റെഡ്, ഗ്രീൻ ലൈനുകളെ ഗോൾഡ് ലൈൻ തമ്മിൽ ബന്ധിപ്പിക്കും. കൂടാതെ ഇത്തിഹാദ് റെയിലുമായും ഇതിന് കണക്ഷൻ ഉണ്ടായിരിക്കും. പ്രതിദിനം 4.6 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ഈ പാതയ്ക്ക് കഴിയും. ബിസിനസ് ബേയ്ക്കും ബുർജുമാനും ഇടയിലുള്ള തിരക്ക് 23 ശതമാനം കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.
