ഒന്നിനും വഴങ്ങാതെ വി ഡി സതീശൻ

ഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് ഒന്നിലധികം ഫോർമുലകൾ മുന്നോട്ട് വെച്ച് ഹൈക്കമാൻഡ്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റ് പദവികളൊന്നും വേണ്ട എന്ന ഉറച്ച നിലപാടിൽ വിഡി സതീശൻ തുടരുന്നത് ഹൈക്കമാൻഡിന് വെല്ലുവിളിയാകുകയാണ്. എം എൽ എമാരുടെ പിന്തുണ കണക്കിലെടുത്ത് കെ സി വേണുഗോപാലിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയേക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്നാൽ വി ഡി സതീശൻ ഒരു നിലയ്ക്കും വഴങ്ങാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മുഖ്യമന്ത്രി സ്ഥാനം അല്ലാതെ മറ്റൊരു പദവിയും സ്വീകരിക്കാൻ അദ്ദേഹം തയ്യാറല്ലെന്ന് വിഡിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ തവണ കർണാടകയിൽ ഭരണം ലഭിച്ചപ്പോൾ രൂപപ്പെട്ടത് പോലെയുള്ള പ്രതിസന്ധിയാണ് കോൺഗ്രസ് നേരിട്ട് കൊണ്ടിരിക്കുന്നത്.

യുഡിഎഫിൽ മുസ്ലീം ലീഗിന്റെ പിന്തുണ സതീശനുണ്ട്. കോൺഗ്രസിന് 63 സീറ്റാണ് ഉള്ളത്. 22 സീറ്റുള്ള മുസ്ലീം ലീഗിന് മുന്നണിയിൽ ഗണ്യമായ സ്വാധീനമുണ്ട്. ഇത് തന്നെയാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷാഭിപ്രായത്തെ അവഗണിക്കുകയോ സഖ്യകക്ഷികളുടെ അഭിപ്രായങ്ങളെ അവഗണിക്കുകയോ ചെയ്യുന്നത് എളുപ്പമല്ല. എന്നാൽ വിഡി സതീശനെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ കോൺഗ്രസ്, മുസ്ലീം ലീഗിന് വഴങ്ങി എന്ന ആഖ്യാനം രൂപപ്പെടുമോ എന്ന ഭയവും ഹൈക്കമാൻഡിന് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *