കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ തർക്കമുണ്ടായ ബൂത്തുകളിൽ റീപോളിങ് നടത്തും. മെയ് 2നകം വോട്ടെടുപ്പ് നടക്കും. 77 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ഇന്നലെ വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന ഭവാനിപൂരിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. സുവേന്ദു അധികാരിയും തൃണമൂൽ പ്രവർത്തകരും തമ്മിലെ തർക്കം സംഘർഷത്തിന് വഴിവെച്ചു.
ഒന്നാം ഘട്ടത്തിലെ തനിയാവർത്തനം തന്നെയായിരുന്നു രണ്ടാം ഘട്ടത്തിലും ഉണ്ടായത്. ഒന്നിന് പുറകെ ഒന്നായി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സൗത്ത് 24 പർഗാനസിലെ ഫൽട്ടയിൽ സ്ത്രീകളടക്കമുള്ളവർക്ക് നേരെ ലാത്തിചാർജ് നടന്നു. അതേസമയം സിആർപിഎഫിനെതിരെ അതിരൂക്ഷ വിമർശനമാണ് മമത ബാനർജി ഉയർത്തിയത്.
അതേസമയം പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തോൽവി പ്രവചിച്ച് കൊണ്ടുള്ള എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നു. അഞ്ച് ഏജൻസികൾ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. 142 മുതൽ 208 സീറ്റ് വരെ നേടി ബിജെപി അധികാരം പിടിച്ചേക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. 187 സീറ്റ് പ്രവചിക്കുന്ന പീപ്പിൾസ് പൾസ് മാത്രമാണ് തൃണമൂലിന് തുടർഭരണം പറയുന്നത്. ഇടതുപാർട്ടികൾ നാല് സീറ്റ് വരെ നേടുമെന്നും സർവേകൾ പ്രവചിക്കുന്നു.



