ഡൽഹി : നാലരമാസം പ്രായമുള്ള മകന്റെ കണ്ണിൽ അസ്വാഭാവികത പ്രകടമായതിനു പിന്നാലെ നടത്തിയ പരിശോധനയിൽ റെറ്റിനോബ്ലാസ്റ്റോമ സ്ഥിരീകരിച്ചതിനേക്കുറിച്ചു തുറന്നുപറഞ്ഞ് അമ്മ. ഇംഗ്ലണ്ടിലെ ലിവർപൂളിൽ നിന്നുള്ള ഒലിവിയ ഹന്നഫോർഡ് എന്ന അമ്മയാണ് മകന്റെ രോഗവിവരത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ വലതുകണ്ണിൽ കണ്ട അസ്വാഭാവികതയാണ് പിന്നീട് അർബുദസ്ഥിരീകരണത്തിലേക്കു വഴിവെച്ചത്.
കുഞ്ഞിനെ മുലയൂട്ടുന്നതിനിടെയാണ് വലതുകണ്ണിൽ ഒരു വെളുത്ത തിളക്കം ഒലിവിയ ശ്രദ്ധിച്ചത്. ഉടൻതന്നെ ഫോട്ടോകളും വീഡിയോകളുമെടുത്ത് ലിവർപൂളിലെ ആശുപത്രിയിലേക്ക് അയച്ചു. പിന്നാലെയാണ് റെറ്റിനോബ്ലാസ്റ്റിനോമ എന്ന കണ്ണിനെ ബാധിക്കുന്ന അർബുദമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. ബെർമിങ്ങാം വിമൻസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ചാണ് രോഗനിർണയം നടത്തിയത്.
ദിവസത്തിലെ ചില സമയങ്ങളിൽ മാത്രമാണ് ഇതു പ്രകടമായിരുന്നതെന്നും ഒലിവിയ പറയുന്നുണ്ട്. അതിരാവിലെകളിലും ഉറക്കം തൂങ്ങിത്തുടങ്ങുമ്പോഴും ആയിരുന്നു കൂടുതൽ. തുടർച്ചയായി ഇതു കണ്ടതോടെയാണ് സംശയം തോന്നി പരിശോധനയ്ക്കു മുതിർന്നത്. രോഗം സ്ഥിരീകരിക്കുന്നതുവരെ താനോ കുഞ്ഞിന്റെ അച്ഛനോ റെറ്റിനോബ്ലാസ്റ്റോമ എന്ന രോഗാവസ്ഥയേക്കുറിച്ചു കേട്ടിട്ടില്ലെന്നും ഒലിവിയ പറയുന്നുണ്ട്. രോഗം സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽതന്നെ ചികിത്സ ആരംഭിച്ചതായി ഒലിവിയ പറയുന്നു. ഇൻട്രാ-ആർട്ടീരിയൽ കീമോതെറാപ്പിയുടെ നാല് റൗണ്ടുകൾക്ക് വിധേയനായി. 2025 ഒക്ടോബർ 27-ന് കീമോതെറാപ്പി പൂർത്തിയായെന്നും ഒലിവിയ വ്യക്തമാക്കുന്നു.



