മുംബൈ : അജ്ഞാതരോഗം കാരണം മണിക്കൂറുകളോളം ജലത്തിൽ മുങ്ങിക്കഴിയുന്ന പശ്ചിമബംഗാൾ സ്വദേശിയായ പതിനാറുകാരന് സഹായവുമായി റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യുട്ടീവ് ഡയറക്ടർ അനന്ത് അംബാനി. മുർഷിദാബാദിലെ ഇഖ്ബാൽ ഷെയ്ഖാണ് രാവും പകലും കുളത്തിൽ കഴിയുന്നത്. പുറത്തിറങ്ങിയാൽ ദേഹമാസകലം കഠിനമായ നീറ്റലാണ്.
ഇഖ്ബാലിന്റെ ദൃശ്യങ്ങൾ ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. ഈ ദുരവസ്ഥയറിഞ്ഞാണ് അനന്ത് അംബാനി സഹായഹസ്തവുമായെത്തിയത്. അദ്ദേഹത്തിന്റെ ഇടപെടലിൽ വിദഗ്ധ ചികിത്സയ്ക്കായി ഇഖ്ബാലിനെ മുംബൈയിലെത്തിച്ചു.
കഴിഞ്ഞദിവസങ്ങളിലാണ് ഇഖ്ബാൽ കുളത്തിൽ ചെലവഴിക്കുന്ന ദൃശ്യങ്ങൾ വാർത്തയായത്. ഭക്ഷണം കഴിക്കുന്നതടക്കം വെള്ളത്തിൽ ഇറങ്ങിനിന്നാണ്. വിമാനമാർഗമാണ് ഇഖ്ബാലിനെ മുംബൈയിലെത്തിച്ച് എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ വിദഗ്ധസംഘം പരിശോധിച്ചുവരികയാണ്. ഇഖ്ബാലിനെ മാതാപിതാക്കൾ നേരത്തേ പല ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, എന്താണ് രോഗമെന്നോ രോഗകാരണമോ കണ്ടെത്താനായില്ല. സാമ്പത്തിക ബുദ്ധിമുട്ടുകാരണം വിദഗ്ധചികിത്സയ്ക്കും വിധേയമാക്കാനായിരുന്നില്ല.



