കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രതി ജിതിന്‍ ഭാസ്‌കറിന് സ്വീകരണമൊരുക്കി സിപിഐഎം. വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. കേസില്‍ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് ജിതിന് സ്വീകരണം ഒരുക്കിയത്. വടകര സബ് ജയില്‍ പരിസരത്തായിരുന്നു സ്വീകരണം.അതിനിടെ, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. വ്യാജപരാതി നല്‍കി കേസില്‍ പ്രതി ചേര്‍ത്തു എന്നാരോപിച്ച് കോടതിയെ സമീപിക്കാനാണ് നീക്കം.
കേസില്‍ തന്നെ രണ്ട് വര്‍ഷം വേട്ടയാടിയെന്ന് മുഹമ്മദ് കാസിം ആരോപിച്ചു. എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ ആദ്യം കേസ് എടുത്തത് കാസിമിന് എതിരെ ആയിരുന്നു. എന്നാല്‍ അന്വഷണത്തില്‍ കാസിം അല്ല സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് എസ്‌ഐടി അന്വേഷണം വന്നപ്പോള്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നാണ് ജിതിൻ ഭാസ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാന ഫോറന്‍സിക്ക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകർപ്പ് റിപ്പോര്‍ട്ടര്‍ ചാനലിന് ലഭിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ജിതിന്‍ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിന്‍ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
