‘വഖഫ് ബോർഡ് വിഷയം: ‘സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും’; വിമർശിച്ച് സമസ്ത മുഖപത്രം

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് ആശങ്കപ്പെടുത്തുന്നതെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍. അതിരൂക്ഷ വിമര്‍ശനമാണ് എഡിറ്റോറിയലിലുള്ളത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമെന്ന് എഡിറ്റോറിയലില്‍ പറയുന്നു. എജിയുടെ നിലപാടിലെ നിഗൂഢത മതേതര കേരളത്തെ ആശങ്കപ്പെടുത്തുന്നെന്നും വിമര്‍ശനം.

വഖഫ് ബോര്‍ഡിലേക്ക് അമുസ്‌ലിം അംഗങ്ങളെ നിയമിക്കാത്ത രീതിയിലാണ് കേരളവും നിയമനം നടത്തിയത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമായിരുന്നെന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിക്കാരുടെ വാദമുഖങ്ങളെ എ ജി തത്വത്തില്‍ അംഗീകരിച്ചെന്നും വിമര്‍ശനമുണ്ട്. വീണ്ടു വിചാരമില്ലാതെ സര്‍ക്കാര്‍ ഏകപക്ഷീയ നിലപാട് സ്വീകരിച്ചത് ഞെട്ടിക്കുകയും യുഡിഎഫ് ഉയര്‍ത്തിപ്പിടിച്ച നിലപാടിന്റെ നിരാസത്തിനുകൂടി വഴിതുറക്കുകയും ചെയ്തു. വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ കുടിയിരുത്താനുള്ള അവസരം സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരുക്കിയെന്നും ആരോപിക്കുന്നതാണ് എഡിറ്റോറിയല്‍.

ഒന്നുകില്‍ ഭരണനേതൃത്വം നേരത്തെ എടുത്ത നിലപാടില്‍ നിന്ന് പുറകിലേക്ക് പോകുന്നു അല്ലെങ്കില്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളുടെ ആത്മാര്‍ത്ഥതയില്ലെന്ന് തെളിയിക്കുന്നു എന്ന രൂക്ഷ വിമര്‍ശനവും സമസ്ത മുന്നോട്ട് വെക്കുന്നുണ്ട്. ഇത്തരം ഇരട്ടത്താപ്പുകളെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദ്യമുണ്ട്. ഇത് വി ഡി സതീശന്റെ മതേതര പ്രതിച്ഛായക്ക് കളങ്കം ഏല്‍പ്പിക്കുമെന്നും, വീഴ്ച പറ്റിയെന്നും പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും പറയാന്‍ ആര്‍ജ്ജവം കാണിക്കണമെന്നും എഡിറ്റോറിയലില്‍ പറയുന്നു. വീഴ്ച ന്യായീകരിച്ചാല്‍ മതേതര മനസ്സുകള്‍ കൂടുതല്‍ അകലം പാലിക്കുമെന്നും സമസ്ത മുഖപത്രത്തിലെ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *