തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ പങ്കുവെച്ച അനുസ്മരണക്കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോൺ കോളിലോ, അല്ലെങ്കിൽ ഒരു നിവേദനത്തിലോ ഉമ്മൻ ചാണ്ടി എന്ന നേതാവ് തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഓർമ്മിപ്പിച്ചു.
‘ഉമ്മൻ ചാണ്ടി’യാകുക എന്നത് മറ്റാർക്കും എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല. എന്നാൽ, സാധാരണക്കാരെ ചേർത്തുപിടിക്കുക എന്നത് ഓരോ പൊതുപ്രവർത്തകന്‍റെയും കടമയാണെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു.”ഉമ്മൻ ചാണ്ടി സാർ ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ, അദ്ദേഹത്തെപ്പോലെ ആകാനാണ് ഞാൻ ശ്രമിക്കുന്നത്. അവസാന ആശ്രയമായി നമ്മെ തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ‘ഉമ്മൻ ചാണ്ടി’യാകുക എന്നത് കാലം ആവശ്യപ്പെടുന്ന ഒന്നാണ്,”- വി.ഡി. സതീശൻ കുറിച്ചു.
കേരള രാഷ്ട്രീയത്തിൽ ജനസമ്പർക്ക പരിപാടികളിലൂടെ ചരിത്രം സൃഷ്ടിച്ച, ജനങ്ങൾക്കിടയിൽ ജീവിച്ച ആ വലിയ നേതാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.
