ടെഹ്റാൻ: ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള അമേരിക്കൻ നീക്കത്തിൽ അയൽരാജ്യങ്ങൾ പങ്കാളികളായാൽ അവയെ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അവരുടെ താൽപര്യങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മോഹ്സെൻ റസായിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം സാമ്പത്തിക സമ്മർദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. സമീപരാജ്യങ്ങളോടുള്ള ഇറാന്റെ സമീപനം മൂന്ന് ഘട്ടങ്ങളുള്ള തന്ത്രമാണെന്നും രസായി വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കും. തുടർന്ന് സൗഹൃദപരമായ ഭാഷയിൽ അവരെ അമേരിക്കയിൽ നിന്ന് അകറ്റാൻ ശ്രമിക്കുമെന്നുമായിരുന്നു റസായി പറഞ്ഞത്. അമേരിക്കയുടെ പക്ഷത്ത് തുടർന്നുനിൽക്കുന്ന രാജ്യങ്ങൾക്ക് നിലപാട് പുനഃപരിശോധിക്കാൻ സമയം നൽകുമെന്നും, എന്നാൽ മൂന്നാം ഘട്ടത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ സൈനിക നടപടികൾ തുടരുന്നതിനിടെ സാമ്പത്തിക സമ്മർദം വർധിപ്പിച്ച് ഇറാനിലെ ആഭ്യന്തര ഐക്യം തകർക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് റസായി ആരോപിച്ചു.
അമേരിക്ക പ്രഖ്യാപിച്ച പുതിയ സാമ്പത്തിക നടപടികൾ ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളിലേക്കുള്ള അതിർത്തി കടന്ന പരമാധികാര പ്രയോഗം ആണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിരുന്നു. ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങുന്ന അമേരിക്കയുടെ നീക്കത്തെയും ഇറാൻ ശക്തമായി അപലപിച്ചു. പുതിയ ഉപരോധങ്ങൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതോടൊപ്പം ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളായ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെയും ബാധിക്കുമെന്നും ഇറാൻ പ്രതികരിച്ചു.



