റിയാദ്: കിങ് സൽമാൻ റോയൽ റിസർവിൽ അനുമതിയില്ലാതെ വന്യജീവികളെ വേട്ടയാടിയ നാല് സൗദി പൗരന്മാരെ പരിസ്ഥിതി സുരക്ഷാ സേന പിടികൂടി. ഫീൽഡ് പട്രോളിംഗിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും രണ്ട് എയർ റൈഫിളുകളും നിയമവിരുദ്ധമായി വേട്ടയാടിയ 15 വന്യജീവികളെയും സുരക്ഷാ സേന പിടിച്ചെടുത്തു. പിടിയിലായവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
രാജ്യത്തെ പരിസ്ഥിതി നിയമങ്ങളും വന്യജീവി സംരക്ഷണ വ്യവസ്ഥകളും എല്ലാവരും കർശനമായി പാലിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന അഭ്യർഥിച്ചു. ലൈസൻസില്ലാതെ നായാട്ട് നടത്തിയാൽ 10,000 റിയാലും, വേട്ടയാടൽ നിരോധിത മേഖലകളിൽ ഇറങ്ങിയാൽ 5,000 റിയാലുമാണ് പിഴ. പരിസ്ഥിതിക്കോ വന്യജീവികൾക്കോ ഹാനികരമാകുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിലുള്ളവർ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിവരമറിയിക്കണമെന്നും, വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



