യുക്രെയ്നുമായുള്ള യുദ്ധം മൂലം ഇന്ധന പ്രതിസന്ധി നേരിടുന്ന റഷ്യക്ക് ഇന്ത്യയുടെ സഹായം. കഴിഞ്ഞ രണ്ട് മാസം കൊണ്ട് 1 മില്യൺ ബാരൽ ഗ്യാസൊലിൻ ആണ് ഇന്ത്യ റഷ്യയിലേക്ക് കയറ്റുമതി ചെയ്തത്. യുക്രെയ്ൻ ഡ്രോണുകൾ റഷ്യൻ ഇന്ധന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതോടെയാണ് ഇന്ധന പ്രതിസന്ധി ഉണ്ടായത്.ഓഗസ്റ്റിൽ മാത്രം റഷ്യയുടെ കടൽമാർഗമുള്ള പ്രതിദിന ഗ്യാസൊലിൻ ഇറക്കുമതി 125,000 ബാരലായി ഉയർന്നു. തുർക്കി, മൊറോക്കോ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ചേർന്നാണ് റഷ്യയെ ഗ്യാസൊലിൻ നൽകി സഹായിച്ചത്.
ഇന്ത്യയിൽ നിന്നുള്ള വിതരണത്തിന്റെ ഭൂരിഭാഗവും ഗുജറാത്തിലെ നയാര എനർജിയുടെ വാഡിനാർ റിഫൈനറിയിൽ നിന്നാണ് ഉണ്ടായത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ഭാഗിക ഉടമസ്ഥതയിൽ ഉള്ളതാണ് നയാര. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിച്ചിരിക്കെയാണ് ഇന്ത്യയുടെ തിരിച്ചുള്ള സഹായം. 2022 മുതൽക്ക് റഷ്യയിൽ നിന്നുള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പ്രതിദിനം 2.6 ദശലക്ഷം ബാരലിലധികം ആയി ഉയർന്നിരുന്നു. ഫെബ്രുവരിയിൽ ഇത് 1 ദശലക്ഷം ബാരലായി. രാജ്യത്തിന്റെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പകുതിയിലധികവും റഷ്യയിൽ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
ഇന്ത്യ ഇറക്കുമതി ചെയ്ത ഈ ക്രൂഡ് ഓയിലിൽ നിന്നായിരിക്കാം ഗ്യാസോലിൻ ഉത്പാദിപ്പിച്ചത് എന്നാണ് കരുതുന്നത്.ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരാണ് റഷ്യ. എന്നാൽ യുക്രെയ്ൻ ഡ്രോൺ അക്രമണത്തിൽ ശുദ്ധീകരണശാലകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതിനാൽ ഗ്യാസോലിൻ ഇറക്കുമതി ചെയ്യാൻ നിർബന്ധിതരാകുകയായിരുന്നു. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് റഷ്യയുടെ ആഭ്യന്തര ഇന്ധന ഉത്പാദനത്തിൽ 70% വരെ കുറഞ്ഞു.



