ദുബൈ: ദുബൈയിൽ 116 കോടി ദിർഹമിന്റെ പുതിയ റോഡ് വികസന പദ്ധതിക്ക് തുടക്കമായി. 2028 ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്കായി ദുബൈ റോഡ് ട്രാൻസ്‌പോർട് അതോറിറ്റി രണ്ട് കരാറുകൾ നൽകി. മൈതാൻ സ്ട്രീറ്റ് വികസന പദ്ധതി എന്ന പേരിലാണ് വൻ പ്രൊജക്ട് നടപ്പാക്കുന്നത്. അന്താരാഷ്ട്ര കുതിരയോട്ട മത്സരങ്ങൾക്ക് വേദിയാകുന്ന ദുബൈയിലെ അൽ മൈതാൻ സ്റ്റേഡിയത്തിന്റെ പരിസരത്തിന്റെ മുഖച്ഛായ മാറ്റുന്ന റോഡ് വികസന പദ്ധതിക്കാണ് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി കരാർ നൽകിയത്. അൽ ഖൈൽ റോഡിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനുമിടയിൽ പുതിയ ഇടനാഴി പദ്ധതിയുടെ ഭാഗമാണ്. പദ്ധതി പൂർത്തിയാകുന്ന ദുബൈയുടെ തെക്ക്-വടക്ക് ഭാഗത്തെ ഗതാഗത ശേഷി 18 ശതമാനം വർധിക്കും. കൂടാതെ പ്രധാന റോഡുകളിലെ യാത്രാസമയത്തിൽ വലിയ കുറവുണ്ടാകും. അൽ മനാമ സ്ട്രീറ്റിൽ നിന്ന് ദുബൈ-അൽ ഐൻ റോഡ് വഴി ഉം സുഖീം സ്ട്രീറ്റിലേക്കുള്ള യാത്രാസമയം നിലവിലെ 30 മിനിറ്റിൽ നിന്ന് 10 മിനിറ്റായി ചുരുങ്ങും. 66 ശതമാനത്തിന്റെ കുറവാണ് സമയത്തിൽ ഉണ്ടാകുന്നത്. പദ്ധതിയുടെ ഭാഗമായി 17 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റോഡുകളും 3.7 കിലോമീറ്റർ നീളത്തിൽ മേൽപ്പാലങ്ങളും നിർമിക്കും. ദുബൈ ഹിൽസ്, നാദ് അൽ ഷെബ, മുഹമ്മദ് ബിൻ റാഷിദ് ഗാർഡൻസ്, ദുബൈ ഡിസ്ട്രിക്റ്റ് വൺ, അൽ ബരാരി തുടങ്ങിയ മേഖലകളിലെ അഞ്ച് ലക്ഷത്തിലധികം നിവാസികൾക്ക് പദ്ധതി നേരിട്ട് പ്രയോജനം ചെയ്യും. സുരക്ഷിത യാത്ര ഉറപ്പാക്കാൻ അണ്ടർപാസുകൾ ഉൾപ്പെടെയുള്ള പുതിയ സൈക്ലിങ് ട്രാക്കുകൾ വരും, ഇതിനെ പ്രധാന സൈക്ലിങ് ശൃംഖലയുമായി ബന്ധിപ്പിക്കും.



