ദുബൈ: യുഎഇയിൽ 2026-27 അധ്യയന വർഷത്തിന് നാളെ തുടക്കമാകും. 12.77 ലക്ഷത്തിലധികം വിദ്യാർഥികളാണ് നാളെ ക്ലാസ് മുറികളിലേക്കെത്തുന്നത്. 1,180-ലധികം പൊതു-സ്വകാര്യ സ്കൂളുകൾ വിദ്യാർഥികളെ സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 31 മുതൽ സെപ്തംബർ 3 വരെയുള്ള ആദ്യ നാല് ദിവസങ്ങളിൽ ഘട്ടം ഘട്ടമായുള്ള പ്രവേശനവും കുറഞ്ഞ സമയ ക്രമീകരണവുമാണ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. സെപ്തംബർ 4 വെള്ളിയാഴ്ച മുതൽ എല്ലാ ക്ലാസുകളും സാധാരണ സമയക്രമത്തിലേക്ക് മാറും.
സ്കൂൾ ബസുകളും ഗതാഗതവും: ആകെ 5,810 സ്കൂൾ ബസുകൾ പൊതു സ്കൂളുകൾക്കായി സർവീസ് നടത്തും. അബൂദബിയിൽ 10,000 ബസുകളും ദുബൈയിൽ പ്രത്യേക സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ബസുകളും നിരത്തിലിറങ്ങും.
ജീവനക്കാർക്ക് സമയയിളവ്: പ്രാഥമിക വിദ്യാലയങ്ങളിലും അതിന് മുകളിലും പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളായ ഫെഡറൽ ജീവനക്കാർക്ക് ആദ്യ ദിനത്തിൽ ജോലി സമയത്തിൽ 3 മണിക്കൂർ വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. നഴ്സറി, കെ.ജി കുട്ടികളുടെ രക്ഷിതാക്കൾക്ക് ആദ്യ ആഴ്ച മുഴുവൻ ഈ ആനുകൂല്യം ലഭിക്കും. ‘ആക്സിഡന്റ് ഫ്രീ ഡേ’: ആഗസ്റ്റ് 31-ന് ഗതാഗത ലംഘനങ്ങളോ അപകടങ്ങളോ വരുത്താതെ സുരക്ഷിതമായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് 4 ബ്ലാക്ക് പോയിന്റുകൾ കുറച്ചു നൽകുന്ന പദ്ധതിയും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സ്കൂൾ ബസുകൾ ‘Stop’ സൈൻ ബോർഡ് നിവർത്തുമ്പോൾ മറ്റ് വാഹനങ്ങൾ 5 മീറ്റർ അകലെ നിർബന്ധമായും നിർത്തിയിടണം. ലംഘിച്ചാൽ 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും ലഭിക്കും.



