ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ കടൽമൈൻ ഭീഷണിയെ അമേരിക്കയ്ക്കെതിരെയുള്ള പരിഹാസായുധമാക്കി മാറ്റി ഇറാൻ. യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി രംഗത്തെത്തി. ‘ഹബീബി, ഇറാനിലേക്ക് വരൂ’ എന്ന തലക്കെട്ടിലുള്ള എക്സ് പോസ്റ്റിലൂടെയാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിന് പുറത്ത് മൈൻസ്വീപ്പർ ഗെയിം കളിക്കുന്നതിന്റെ 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് ഇതിനൊപ്പം സിയറ ലിയോണിലെ ഇറാൻ എംബസി എക്സിൽ പങ്കുവച്ചിട്ടുള്ളത്.
ഗെയിമിന്റെ മാതൃകയിലുള്ള വീഡിയോ പങ്കുവെച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും യു.എസ് സൈന്യത്തെയും ഇറാനിലേക്ക് ക്ഷണിച്ച് പരിഹസിച്ചിരിക്കുന്നത്. യുഎസും ഇറാനും തമ്മിൽ ആക്രമണം വീണ്ടും ശക്തമായതിനു പിന്നാലെയാണ് യുഎസിനെ പരിഹസിച്ചുകൊണ്ടുള്ള ഇറാന്റെ പോസ്റ്റ്. അമേരിക്കയെ മനുഷ്യരൂപത്തിൽ പ്രതിനിധീകരിക്കുന്ന കാർട്ടൂൺ ചിത്രത്തിന്റെ പേരാണ് അങ്കിൾ സാം. ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിൽ ഇറാൻ സ്ഥാപിച്ചിരുന്ന റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്.
അടുത്തിടെ അന്താരാഷ്ട്ര കപ്പൽച്ചാലുകളിൽ നിന്ന് ഇറാന്റെ കടൽമൈനുകൾ നീക്കം ചെയ്യുന്ന വലിയൊരു ദൗത്യം യു.എസ് പൂർത്തിയാക്കിയിരുന്നു. അതിനുശേഷമാണ് ഈ സംഭവം. ഹോർമുസ് കപ്പൽപ്പാതയിൽ മൈനുകൾ നിക്ഷേപിക്കാൻ ഇറാൻ ലാറക് ദ്വീപ് ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു യുഎസിന്റെ ആക്രമണം. അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി.



