തിരുവനന്തപുരം: മന്ത്രിമാർക്കുള്ള ആദ്യദിവസത്തെ സെഷനിൽ ഏറ്റവുംകൂടുതൽ ചോദ്യങ്ങളുയർന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയിൽനിന്ന്. എല്ലാ സെഷനുകളിലും രമേശ് ചെന്നിത്തലയ്ക്ക് ചോദ്യങ്ങളുണ്ടായിരുന്നു. അതിനൊപ്പം തന്റെ അഭിപ്രായങ്ങൾകൂടി രേഖപ്പെടുത്തി അദ്ദേഹം കൈയടി നേടി. വളരെ ഗൗരവമുള്ള സംശയങ്ങൾ ചോദിച്ച് ക്ലാസിലെ പഠിപ്പിയും മിടുക്കനുമായ വിദ്യാർഥിയായി മുഖ്യമന്ത്രി വി.ഡി. സതീശനും മാറി. എല്ലാ സെഷനുകളിലും സജീവമായിരുന്ന മുഖ്യമന്ത്രി കേരളത്തിന്റെ പൊതുജനാരോഗ്യത്തിന്റെ ഭാവി, കാലാവസ്ഥാപ്രതിസന്ധികളെ പ്രതിരോധിക്കലും തയ്യാറെടുപ്പും തുടങ്ങിയ ക്ളാസുകളിലാണ് കൂടുതൽ ഇടപെട്ടത്. ജപ്പാനിലെ കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യതയെക്കുറിച്ച് കിയോ സർവകലാശാലയിലെ പ്രൊഫ. രാജിബ് ഷായോട് മുഖ്യമന്ത്രി വി.ഡി. സതീശൻ ചോദിച്ചറിഞ്ഞു. അവരുടെ ദുരന്തപ്രതിരോധ മാർഗങ്ങളെക്കുറിച്ചും മനസ്സിലാക്കി. കാലാവസ്ഥാപ്രവചനം 98 ശതമാനം കൃത്യമാണെന്ന് രാജിബ്ഷാ മറുപടി പറഞ്ഞപ്പോൾ ഇവിടെ ഉരുൾപൊട്ടിയശേഷമാണ് റെഡ് അലർട്ട് ആവാറുള്ളതെന്ന് കേരളത്തിലെ അവസ്ഥയെക്കുറിച്ച് മന്ത്രി ടി. സിദ്ദിഖ് ഷായോട് വിശദീകരിച്ചു.



