നാൽപ്പത് മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിൽ നിന്നും നാലുപേർ ബിഗ്‌ബോസ് ഹൗസിലേക്ക് കയറി. അവസാന റൗണ്ടിൽ എത്തിയ പന്ത്രണ്ടുപേരിൽ നിന്ന് പ്രേക്ഷകരുടെ വോട്ടും ജഡ്ജസിന്റെ തീരുമാനവും അനുസരിച്ചാണ് നാലുപേർ ഹൗസിലേക്ക് ഇൻ ആയത്. ഷിജിൻ, എൽദോ, രാകേഷ് , ലോലീറ്റ എന്നിവരാണ് എട്ടുപേരെയും കടത്തിവെട്ടി ഹൗസിലേക്ക് എൻട്രി ആയിരിക്കുന്നത്. ലാലേട്ടനാണ് നാല് പേരും സെലക്ട് ആയെന്ന് വേദിയില്‍ വെച്ച് പറഞ്ഞത്.
അഗ്നിപരീക്ഷ പ്രെഡിക്ഷൻ ലിസ്റ്റിൽ പോലും യാതൊരു കാരണവശാലും ഇല്ലാതിരുന്ന മത്സരാർത്ഥിയായിരുന്നു ഷിജിൻ. മര്യാദയ്ക്ക് സംസാരിക്കാൻ കഴിയാത്തവൻ, ടാസ്ക് മനസ്സിലാക്കാതെ ഗെയിം കളിക്കുന്നവൻ, ടാസ്ക് നശിപ്പിക്കുന്നവൻ, ഡ്രാമ ആർട്ടിസ്‌റ്റ്, ഒറ്റപ്പെടൽ സ്ട്രാറ്റജി കളിക്കുന്നവൻ എന്നൊക്കെ മുദ്ര കുത്തിയ മത്സരാർത്ഥിയാണ് പ്രേക്ഷക വോട്ടിന്റെയും ജഡ്ജസിന്റെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ബിഗ്‌ബോസ് ഹൗസിലേക്ക് കയറിയിരിക്കുന്നത്.
അതേസമയം തോറ്റ എംഎൽഎ, നിലപാടില്ലാത്തവൻ, അച്ചടിഭാഷയിൽ മാത്രം ആളുകളോട് സംസാരിക്കുന്നവൻ, മുണ്ട് ഉടുത്ത് ഗെയിമിൽ രാഷ്ട്രീയക്കാരനായി നിലനിൽക്കുന്നവൻ, മനുഷ്യത്വമില്ലാത്തവൻ തുടങ്ങി ഒട്ടനവധി ആരോപണങ്ങൾക്ക് വിധേയനായ എൽദോ ആണ് കേട്ട ആരോപണങ്ങളെ കാറ്റിൽ പറത്തി ഹൗസിലേക്ക് കാലെടുത്ത് കുത്തിയത്. കഴിഞ്ഞ ദിവസം അഗ്നിപരീക്ഷയിൽ നടന്ന ആരെല്ലാം ഹൗസിലേക്ക് കയറാൻ യോഗ്യരെന്ന് തെരഞ്ഞെടുക്കേണ്ട ടാസ്കിൽ ഷിജിൻ ഹൗസിലേക്ക് കയറാൻ പൂർണ്ണമായും യോഗ്യനാണെന്ന് പറഞ്ഞ ഒരേ ഒരാളും എൽദോ ആയിരുന്നു. അഗ്നിപരീക്ഷയിൽ നൽകിയ മിക്ക ടാസ്കുകളിലും വിജയകിരീടം ചൂടാൻ എൽദോയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.



