ആലപ്പുഴ: പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സിപിഎം ആലപ്പുഴ ജില്ല നേതൃയോഗം. പാർട്ടിക്കുള്ളിൽ നിന്ന് വിമർശനമുയർത്തുന്ന നന്മമരങ്ങൾ വളരേണ്ട. കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് അടക്കമുള്ളവരെ പേരെടുത്തുപറയാതെ വിമർശിച്ചായിരുന്നു യോഗം. കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാർട്ടി ജില്ല സെക്രട്ടേറിയറ്റംഗങ്ങൾ, ജില്ല കമ്മിറ്റിയംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, കർഷകസംഘം ജില്ല കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവരുള്ള യോഗത്തിലായിരുന്നു ചർച്ച.
ആമുഖപ്രസംഗം നടത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനാണ് വിഷയത്തിൽ ആഞ്ഞടിച്ചത്. പാർട്ടി ഇതിനുമുൻപും തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ട്. അതിൽനിന്നു ശക്തമായി തിരിച്ചുവന്നിട്ടുമുണ്ട്. ജി. സുധാകരനടക്കം പാർട്ടിയിൽനിന്നു പുറത്തുപോയവർ അവരെത്തിപ്പെട്ട ഇടങ്ങൾ നന്നാക്കിയാൽ മതി. പാർട്ടിയെ നന്നാക്കാൻ വരേണ്ട. അതിനുള്ള ശേഷി പാർട്ടിക്കും അംഗങ്ങൾക്കും നേതാക്കൾക്കുമുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
സുധാകരൻ നയിച്ചപ്പോൾ ജില്ലയിൽ പാർട്ടി തോറ്റിട്ടുണ്ട്. സുധാകരനുൾപ്പെടെ തോറ്റിട്ടുണ്ട്. പാർട്ടിയിൽനിന്ന് എല്ലാം നേടിയശേഷം പുതിയ അധികാരത്തിനായി പുറത്തുപോയവരെപ്പോലെ പാർട്ടിക്കുള്ളിൽ ചില നന്മമരങ്ങൾ വെളിപ്പെടുത്തലുകളുമായി ഇറങ്ങിയിട്ടുണ്ട്. അവരെയും ശ്രദ്ധിക്കണം. ഇല്ലാത്ത വിഷയങ്ങൾ ഉണ്ടെന്നുകാട്ടി മാധ്യമങ്ങൾക്ക് മുന്നിൽ എങ്ങനെയും ആളാകാനുള്ള നീക്കങ്ങളാണിത്. പാർട്ടിപ്രശ്നങ്ങൾ അംഗങ്ങളാണ് ചർച്ചചെയ്യുന്നത്. അല്ലാതെ പുറത്തുപോയവരും മാധ്യമങ്ങളുമല്ലെന്നും സജി ചെറിയാൻ പറഞ്ഞു.



