തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ ഭാരവാഹികളിൽ ഏഴോ എട്ടോ പേരെ ഒഴിവാക്കി, സംസ്ഥാനനേതൃത്വം തയ്യാറാക്കിയ പട്ടിക കേന്ദ്രനേതൃത്വം വെട്ടിയെന്നാണ് വിവരം. ശോഭാ സുരേന്ദ്രൻ അടക്കമുള്ള നാല് ജനറൽ സെക്രട്ടറിമാരെയും നിലനിർത്തി, പുനഃസംഘടന നടത്തിയാൽ മതിയെന്ന് നേരത്തേ കേന്ദ്രനേതൃത്വം നിർദേശിച്ചിരുന്നു. നിലവിലെ നാല് ജനറൽ സെക്രട്ടറിമാർക്കും പുതിയ ചുമതലകൾ നൽകിയതോടെ ഇവരെയാരെയും മാറ്റില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
നിയമസഭാ കക്ഷിനേതാവിനെ തീരുമാനിച്ചതുമുതൽ പാർട്ടി കേരളഘടകത്തിൽ ഉരുണ്ടുകൂടിയിട്ടുള്ള അസ്വാരസ്യങ്ങളുടെ തുടർച്ചയാണ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലെന്നാണ് സൂചന. വി. മുരളീധരനെ ഒഴിവാക്കിയതിൽ പാർട്ടിയിലെ ഒരുവിഭാഗത്തിന് അമർഷമുണ്ട്. പ്രമുഖ കേന്ദ്ര നേതാക്കളും ഇക്കൂട്ടത്തിൽപ്പെടും. ഏകപക്ഷീയമായ പുനഃസംഘടനയ്ക്ക് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തയ്യാറെടുക്കുെന്നന്നു കാട്ടി കേന്ദ്രനേതൃത്വത്തിനു മുന്നിൽ പരാതിയെത്തിയിരുന്നു. അതുകൊണ്ടാണ് സംസ്ഥാന ഭാരവാഹികളുടെ ചുമതല പുതുക്കിനൽകിയപ്പോൾ മുരളീധരൻ-സുരേന്ദ്രൻപക്ഷ നേതാക്കളായ പി. സുധീറിെനയും സി. കൃഷ്ണകുമാറിനെയും പ്രധാന മോർച്ചകളുടെ പ്രഭാരിയാക്കിയത്.
ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളിലുള്ള സുരേന്ദ്രൻപക്ഷ നേതാക്കളെയും കൂട്ടത്തോടെ ഒഴിവാക്കില്ല. അതേസമയം ചുമതലകൾ വീതംെവച്ചപ്പോൾ തന്റെ സ്വാധീനം നിലനിർത്താൻ രാജീവ് ചന്ദ്രശേഖർ ശ്രദ്ധിച്ചിട്ടുണ്ട്. തന്നോടൊപ്പം നിൽക്കുന്ന അനൂപ് ആന്റണി, ഷോൺ ജോർജ്, കെ. സോമൻ എന്നിവർക്ക് പ്രധാന ചുമതലകളാണ് നൽകിയത്. രാജീവ് ചന്ദ്രശേഖർ, ആർ.എസ്.എസ്. കേരള ഘടകവുമായി കൂടിയാലോചന നടത്തുന്നില്ലെന്ന പരാതിയും സംഘടനയ്ക്കുള്ളിൽ ശക്തമാണ്.



