ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സെഞ്ച്വറിയുമായി അപൂര്‍വ റെക്കോർഡ് സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 47 പന്തിലാണ് അഭിഷേക് തന്‍റെ രണ്ടാം ഐപിഎൽ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ ഐപിഎല്ലിൽ 50 പന്തിൽ കുറഞ്ഞ പന്തുകളില്‍ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി അഭിഷേക് മാറി.
ഇതിന് പുറമെ ഒരു ഐപിഎൽ ഇന്നിംഗ്‌സിൽ രണ്ടുതവണ 10 സിക്സറുകൾ വീതം പറത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി. 2025-ൽ പഞ്ചാബിനെതിരെ 55 പന്തില്‍ 141 റൺസ് നേടിയപ്പോഴും അഭിഷേക് 10 സിക്സറുകൾ പറത്തിയിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഒന്നിലധികം തവണ പത്തോ അതിലധികമോ സിക്സറുകൾ ഒരു ഇന്നിംഗ്‌സിൽ നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് അഭിഷേക്. 4 തവണ ഈ നേട്ടം കൈവരിച്ച ഇതിഹാസ താരം ക്രിസ് ഗെയ്ൽ മാത്രമാണ് ഇനി അഭിഷേകിന് മുന്നിലുള്ളത്. ടി20 കരിയറില്‍ അഞ്ച് തവണയാണ് അഭിഷേക് പത്തിലധികം സിക്സറുകൾ ഒരു ഇന്നിംഗ്‌സിൽ അടിച്ചു കൂട്ടിയത്. ഇതോടെ ഇവിൻ ലൂയിസ്, ശ്രേയസ് അയ്യർ എന്നിവരെ അഭിഷേക് പിന്നിലാക്കി. 18 തവണ ഈ നേട്ടം സ്വന്തമാക്കിയ ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയിൽ ഒന്നാമത്.
ഹൈദരാബാദില്‍ ഡല്‍ഹിക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി ട്രവിസ് ഹെഡുമായി ചേർന്ന് 97 റൺസിന്‍റെ തകർപ്പൻ ഓപ്പണിംഗ് കൂട്ടുകെട്ടാണ് അഭിഷേക് പടുത്തുയർത്തിയത്. ഹെഡ് പുറത്തായെങ്കിലും ഇഷാൻ കിഷനെയും ഹെന്‍റിച്ച് ക്ലാസനെയും കൂട്ടുപിടിച്ച് തകര്‍ത്തടിച്ച അഭിഷേക് 68 പന്തിൽ 10 ഫോറും 10 സിക്സറുമടക്കം 135 റൺസുമായി പുറത്താകാതെ നിന്നു. പിന്നീട് ഫീല്‍ഡിംഗിലും അഭിഷേക് മികവ് കാട്ടി. ഡല്‍ഹി ഓപ്പണര്‍ കെ. എല്‍ രാഹുലിനെയും തകര്‍ത്തടിച്ച നിതീഷ് റാണയെയും ക്യാച്ചെടുത്ത് പുറത്താക്കിയത് അഭിഷേകായിരുന്നു.



