തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. പൂരം വേണ്ടെന്നോ വെടിക്കെട്ട് വേണ്ടെന്നോ പറയുന്നില്ല. എന്നാൽ കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു വേണം ഇത്തരം കാര്യങ്ങൾ നടത്താൻ. ആരെയും കുറ്റപ്പെടുത്താൻ ഇല്ലെന്നും വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്നും വി. ഡി സതീശൻ പ്രതികരിച്ചു.
അതേസമയം, കേന്ദ്രം പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉയർത്തണമെന്നും പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പുറ്റിങ്ങൽ അപകടത്തിന് ശേഷം വെടിക്കെട്ടിനുൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇത് പിന്നെ ലഘൂകരിച്ചെന്നും പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ട് കർശനമായും നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ അപകടം ഉണ്ടായത്. 13 പേർക്കാണ് സ്ഫോടനത്തിൽ ജീവൻ നഷ്ടമായത്. പരിക്കേറ്റ് 11 പേർ ചികിത്സയിലാണ്. 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേർ വെന്റിലേറ്ററിലാണുള്ളത്. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം കേരള സർക്കാർ അനുവദിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകാൻ തീരുമാനമായി. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
