ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പിൽ പ്രത്യേക അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് പരിചയസമ്പന്നരായ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സംഘത്തെ പുനഃസംഘടിപ്പിച്ചത്. ലഖ്‌നൗ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കിരൺ എസ് ആണ് പുതിയ മൂന്നംഗ അന്വേഷണസംഘത്തിന്റെ തലവൻ. ഉത്തർപ്രദേശ് സർക്കാർ മുൻപ് നിയോഗിച്ച എസ്ഐടി ആണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്. പ്രാഥമികഘട്ട തെളിവുശേഖരണമടക്കമുള്ള നടപടികൾ പൂർത്തിയായിരുന്നു.
ഇതിനിടെയാണ് എസ്.ഐ.ടി. പുനഃസംഘടിപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. ഈ മാസം 27-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലായിരുന്നു നേരത്തേ അന്വേഷണം നടന്നിരുന്നത്. എന്നാൽ, ഈ അന്വേഷണസംഘത്തിനെതിരേ രൂക്ഷമായ ആരോപണങ്ങൾ ഉയർന്നിരുന്നു. അന്വേഷണം മുതിർന്ന ട്രസ്റ്റ് അംഗങ്ങളിലേക്ക് എത്താതിരിക്കാൻ എസ്ഐടി ഇടപെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
