മലപ്പുറം: കൊണ്ടോട്ടി ഇഎംഇഎ കോളജിൽ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് കോഴ വാങ്ങുന്നതായി ആരോപിച്ച് മന്ത്രി പികെ ബഷീറിനെതിരെ യൂത്ത് ലീഗ് ക്യാംപിൽ പ്രമേയം. തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് മൺസൂൺ ക്യാംപിലാണ് കോളജ് മാനേജ്‌മെന്റിനും മന്ത്രി പികെ ബഷീറിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. കോളജിന്റെ ജനറൽ സെക്രട്ടറി പദവിയിൽനിന്ന് മന്ത്രി പികെ ബഷീർ ഉടൻ രാജിവെച്ച് ഒഴിയണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള പ്രമുഖ കലാലയമാണ് കൊണ്ടോട്ടി ഇഎംഇഎ കോളജ്. പാണക്കാട് ബഷീർ അലി തങ്ങളാണ് സ്ഥാപനത്തിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. കോളജിലെ ബിരുദ, ബിരുദാനന്തര, ബി.എഡ് കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റ് ക്വാട്ടയിൽ അഡ്മിഷൻ നൽകുന്നതിനായി വിദ്യാർത്ഥികളിൽ നിന്ന് 25,000 രൂപ മുതൽ 50,000 രൂപ വരെ അനധികൃതമായി വാങ്ങുന്നുവെന്നാണ് ഉയർന്നുവന്നിരിക്കുന്ന പ്രധാന ആരോപണം.



