കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം. ഇതിനായി സമിതിയെ രൂപീകരിച്ചു. ബേപ്പൂർ തോൽവിയിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് സ്ഥാനാർഥിയായിരുന്ന പി വി അൻവർ അടക്കമുള്ളവർ ആവശ്യം ശക്തമാക്കിയിരിക്കുന്നതിനിടെയാണ്, കോഴിക്കോട് ഡി സി സിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്.
അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. പി വി അൻവർ ബേപ്പൂരിൽ മികച്ച സ്ഥാനാർത്ഥി തന്നെയായിരുന്നുവെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ വ്യക്തമാക്കി. അതേസമയം മുന്നണിയിലെ ചതിയും വോട്ട് ചോർച്ചയുമാണ് തോൽവിക്ക് കാരണമെന്ന് ആരോപിച്ച് പി വി അൻവർ ഇന്നലെയും രംഗത്തുവന്നിരുന്നു.
ഇടത് കേന്ദ്രങ്ങളിൽ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ ലഭിച്ചപ്പോൾ യു ഡി എഫ് കേന്ദ്രങ്ങളിൽ നിന്ന് വലിയ തോതിൽ വോട്ട് ചോർന്നുവെന്നാണ് ഫേസ്ബുക്കിലെ കുറിപ്പിലൂടെ അൻവർ ആഞ്ഞടിച്ചത്. വോട്ട് ചോർന്ന ബൂത്തുകളുടെയും സാഹചര്യങ്ങളുടെയും വിശദമായ കണക്കുകൾ വരുന്ന ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്.



