പാലക്കാട്: പരമ്പരാഗത സമര രീതികൾക്കപ്പുറം പുതിയ വഴികളിലൂടെ പ്രതിപക്ഷ പ്രവർത്തനം ശക്തമാക്കാനൊരുങ്ങി സിപിഎം. യുവതലമുറയെ ലക്ഷ്യമിട്ട് ‘റീൽ രാഷ്ട്രീയം’ സജീവമാക്കാനാണ് പാർട്ടിയുടെ തീരുമാനം. മുതിർന്ന നേതാക്കൾ തന്നെ റീലുകളിൽ പ്രത്യക്ഷപ്പെട്ട് സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണം ശക്തമാക്കും. ഇതുവരെ ഗൗരവക്കാരായി പൊതുസമൂഹം കണ്ടിരുന്ന പല നേതാക്കളെയും ഇനി വ്യത്യസ്തമായ രൂപത്തിൽ റീലുകളിലൂടെ കാണാനാകും.
ഉന്നത നേതാക്കൾ ഉൾപ്പെടെ റീലുകളിൽ അഭിനയിച്ച് പാർട്ടിയുടെ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം. പുതിയ കാലത്തോട് സംവദിക്കാൻ പോലീസിന്റെ തല്ലുകൊണ്ടുള്ള സമരങ്ങളേക്കാൾ റീലുകൾ കൂടുതൽ ഫലപ്രദമാകുമെന്ന വിലയിരുത്തലാണ് ‘റീൽ രാഷ്ട്രീയം’ സജീവമാക്കുന്നതിന് പിന്നിലെന്നാണ് വിലയിരുത്തൽ. നമ്മുടെ മനസിലുള്ള രാഷ്ട്രീയം എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാമെന്നതിന്റെ പുതിയ പതിപ്പാണ് റീലുകളിലൂടെ കാണിച്ചിരിക്കുന്നത് എന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബു പറഞ്ഞു.
നേതാക്കൾക്ക് ധാർഷ്ട്യവും അഹങ്കാരവുമാണെന്ന പൊതുബോധം മാറ്റുന്നതിനും റീലുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിന്റെ തീക്ഷ്ണത ഇനി തെരുവിൽ മാത്രമല്ല, ഓൺലൈൻ ലോകത്തും പ്രകടമാകണമെന്നാണ് നേതാക്കളുടെ നിലപാട്. യുവാക്കൾ ഉൾപ്പെടെ കൂടുതൽ പേരിലേക്ക് പാർട്ടിയുടെ രാഷ്ട്രീയവും നിലപാടുകളും എത്തിക്കുകയാണ് പുതിയ തന്ത്രത്തിന്റെ ലക്ഷ്യം.



