പിണറായി വിജയനും എം.വി ​​ഗോവിന്ദനുമെതിരെ സി.പി.എം ജില്ലാ കമ്മിറ്റിയിൽ വിമർശനം

കൊല്ലം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപജാപകസംഘത്തിന്റെ പിടിയിലായെന്നും ഏകാധിപതിയായി പെരുമാറുന്നുവെന്നും സി.പി.എം ജില്ലാ കമ്മിറ്റിയിൽ വിമർശനം. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റിയിൽ കഴിഞ്ഞ ദിവസങ്ങളിലും രൂക്ഷവിമർശനമുയർന്നിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പെൻഷൻകാരുടെ താവളമായി മാറിയെന്നും വിമർശനം വന്നു.

പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട സെക്രട്ടറിയാണ് എം.വി ഗോവിന്ദനെന്നും നിലവിലെ സ്ഥിതി തുടർന്നാൽ പാർട്ടി തകർന്നടിയുമെന്നും വിമർശനമുയർന്നു. എ.എൻ. ഷംസീറിനെ മത്സരിപ്പിക്കാതിരുന്നതും കെ.കെ ശൈലജയെ മണ്ഡലം മാറ്റി മത്സരിപ്പിച്ചതും കണ്ണൂരിൽ പാർട്ടിയുടെ പരാജയത്തിന് കാരണമായി. ഭാര്യമാരെ മത്സരിപ്പിച്ചതിലൂടെ സംസ്ഥാന സെക്രട്ടറിക്കും ഒരു പൊളിറ്റ് ബ്യൂറോ അംഗത്തിനും കുടുംബാധിപത്യത്തെപ്പറ്റി സംസാരിക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടായി. കുന്നത്തൂരിലെ പരാജയം സി.പി.ഐ.യും എൽ.ഡി.എഫും ഇരന്നുവാങ്ങിയതാണെന്നും ഇരവിപുരത്തെ തോൽവി പ്രത്യേകം പരിശോധിക്കണമെന്നും ആവശ്യമുയർന്നു.

സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഓരോ ജില്ലാ കമ്മിറ്റി അംഗത്തിനും 15 മുതൽ 20 മിനിറ്റ് വരെ സംസാരിക്കാൻ അവസരം നൽകി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ എന്നിവർ നേതൃയോഗങ്ങളിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ കമ്മിറ്റിയിലും വെള്ളിയാഴ്ച ചേർന്ന സെക്രട്ടേറിയറ്റിലും പിണറായി വിജയനും ഗോവിന്ദനും എതിരേ രൂക്ഷ വിമർശനമാണുയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *