ലക്നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും കൂട്ടാളിയായ ഡോക്ടറും അറസ്റ്റിലായി. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നഗര കോട്വാലി പോലീസ് പ്രതികളെ പിടികൂടിയത്. കേസിൽ നാസിം, ഡോ. മുഹമ്മദ് ആദിൽ എന്നിവരാണ് പിടിയിലായത്. നാസിമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഡോക്ടർ ആദിൽ ഇതിന് സഹായം നൽകിയെന്നുമാണ് പോലീസ് റിപ്പോർട്ട്.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസ് പ്രദേശത്തെ 600-ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ ഊർജ്ജിത തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി നാസിമിനെ പിടികൂടാനുള്ള ശ്രമത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ പോലീസിന്റെ വെടിയേറ്റ് നാസിമിന് പരിക്കേറ്റു.
തുടർന്നാണ് ഇയാളെയും കൂട്ടാളി ഡോക്ടർ ആദിലിനെയും കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകൾക്ക് പുറമേ പോക്സോ നിയമം, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമം (SC/ST Act) എന്നിവ പ്രകാരവും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ശനിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


