കൊച്ചി: കേരളത്തിലെ ഡിജിറ്റൽ, നവമാധ്യമ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA) നിലവിൽ വന്നു. സംഘടനയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതിന് പിന്നാലെ എറണാകുളത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡന്റായി ടി.പി. നന്ദകുമാർ (ക്രൈം ഓൺലൈൻ), ജനറൽ സെക്രട്ടറിയായി പി.ആർ. സോംദേവ് (M5 ന്യൂസ്), ട്രഷററായി എസ്. രോഹിത് (നാഷൻ ഫസ്റ്റ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
അഡ്വ. വിൻസ് മാത്യു (കർമ്മ ന്യൂസ്), അഡ്വ. സിബി സെബാസ്റ്റ്യൻ (ഡെയിലി ഇന്ത്യ ഹെറാൾഡ്) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ബൈജു ജോൺ (ദ ജേർണലിസ്റ്റ്), രമേഷ് കുമാർ (ഫോക്കസ് ടി.വി), സുമേഷ് മാർക്കോ പോളോ (ഡി.എൻ.എ ന്യൂസ്), രജനീഷ് ആർ. (വിസ്മയ ന്യൂസ്) എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
യദു നാരായണനാണ് (ദ ജേർണലിസ്റ്റ്) സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ. സിബി തോമസിനെ (വൈറ്റ് സ്വാൻ മീഡിയ) സ്റ്റേറ്റ് ലീഗൽ കോർഡിനേറ്ററായും നിയമിച്ചു.
കേരളത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ ഡിജിറ്റൽ വാർത്താമാധ്യമങ്ങളെയും സംഘടനയുടെ ഭാഗമാക്കുന്നതിനായി അംഗത്വ ക്യാമ്പയിൻ ആരംഭിക്കുമെന്ന് ഡി.എം.എ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ നവമാധ്യമങ്ങൾക്കും കൂട്ടായ്മയിലേക്ക് പ്രവേശനം ലഭ്യമാക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
മാധ്യമപ്രവർത്തകർക്കായി ഡി.എം.എയുടെ നേതൃത്വത്തിൽ പ്രത്യേക ക്ഷേമപദ്ധതികൾ നടപ്പാക്കാനും യോഗം തീരുമാനിച്ചു. കേരളത്തിന്റെ തനതായ മാധ്യമസംസ്കാരത്തെ ആഗോളതലത്തിൽ കൂടുതൽ ഉയരങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മാധ്യമ നടത്തിപ്പുകാരെയും സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും.
സംഘടനയുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ: 8590267720, 9048089089.
കേരളത്തിൽ വിപുലമായ രീതിയിൽ രൂപീകരിക്കപ്പെടുന്ന ഡിജിറ്റൽ മാധ്യമ കൂട്ടായ്മയാണ് ഡി.എം.എയെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. നന്ദകുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.



