തിരുവനന്തപുരം : സ്ത്രീകളെ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന കാന്തപുരത്തിന്റെ പരാമർശം തള്ളിയ മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണത്തിൽ മുസ്ലിം ലീഗിന് അതൃപ്തി എന്ന് വിവരം. സമുദായ നേതാവിനെ പരസ്യമായി മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിക്കരുതായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട് എന്നാണ് റിപ്പോർട്ട്. വിശ്വാസികളോട് പറഞ്ഞ കാര്യത്തിന് മുഖ്യമന്ത്രി മറുപടി കൊടുക്കേണ്ടിയിരുന്നില്ല എന്നും ഇവർ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ തുറന്ന വിമർശനം സമുദായ വിരുദ്ധമെന്ന രീതിയിൽ മറ്റു ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചേക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ കാന്തപുരത്തെ പരോക്ഷമായി പിന്തുണച്ച് ജിഫ്രി തങ്ങൾ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ ആണ് കാന്തപുരത്തിന്റെ നിലപാടിനോട് തന്നിക്കോ സർക്കാരിനോ യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
കാന്തപുരത്തിന്റെ പ്രസ്താവന പത്തൊമ്പതാം നൂറ്റാണ്ടിന്റേതാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. എന്നാൽ ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ എപി വിഭാഗത്തിന്റെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത് രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിയുടെ കടുത്ത ഭാഷയിലെ പ്രതികരണം വിഷയം വീണ്ടും ചർച്ചയാകാൻ കാരണമായി എന്നാണ് ലീഗിന്റെ നിലപാട്.



