മുംബൈ: ദേശീയ ഗുസ്തി താരവും മഹാരാഷ്ട്ര സ്വദേശിനിയുമായ അശ്വിനി മനോഹര്‍ പോള്‍ ജീവനൊടുക്കി. നല്‍ദുര്‍ഗ് കോട്ടയില്‍ മൂന്ന് മക്കള്‍ക്കൊപ്പം നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. രണ്ട് കുട്ടികള്‍ മരിച്ചു. ഒരു കുട്ടി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭര്‍തൃ വീട്ടിലെ മാനസിക പീഡനമാണ് മകൾ ജീവനൊടുക്കാൻ കാരണമെന്ന ആരോപണവുമായി അശ്വിനിയുടെ പിതാവ് രംഗത്തെത്തി.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മൂന്ന് മക്കള്‍ക്കൊപ്പമെത്തി അശ്വിനി കൊക്കയിലേക്ക് ചാടുകയായിരുന്നു.
അഞ്ച് വയസുകാരനായ മകന് അജിങ്ക്യ, ഇരട്ടക്കുട്ടികളില്‍ ഒരാളായ രണ്ടര വയസുകാരി ക്രാന്തി എന്നിവര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വീര എന്ന കുട്ടി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ധാരാശിവിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് കുട്ടി. മഹാരാഷ്ട്രയിലെ ‘പെണ്‍പുലി’ എന്നായിരുന്നു അശ്വിനി അറിയപ്പെട്ടിരുന്നത്. ഗുസ്തിയില്‍ ദേശീയ തലത്തില്‍ അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും അശ്വിനി നേടിയിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)



