തോൽവി സമ്മതിക്കില്ല, രാജി വെക്കില്ല

പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ മമത ബാനർജി തയ്യാറാകുന്നില്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് ഫലം തള്ളിക്കളഞ്ഞ മമത, ജനവിധി അട്ടിമറിക്കപ്പെട്ടതാണെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് അധികാരത്തിലേക്ക് എത്തുന്നത്. എന്നാൽ, വോട്ടെണ്ണലിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഫലം അട്ടിമറിച്ചെന്നുമാണ് മമത ബാനർജി ആരോപിക്കുന്നത്. അതിനാൽ തന്നെ ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കില്ലെന്നും പോരാട്ടം തുടരുമെന്നുമാണ് മമതയുടെ വാദം. രാജിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് മമത ബാനർജി. ഇതോടെ മമതയെ പുറത്താക്കാനുള്ള നിയമവഴികൾ പരിശോധിക്കുകയാണ് കേന്ദ്രസർക്കാർ. രാജി നൽകിയില്ലെങ്കിൽ മമതയെ ഗവർണർ പുറത്താക്കിയേക്കും. അതിന് മുമ്പ് മമതയോട് ഗവർണർ ആർ.എൻ. രവി സംസാരിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *